2019 മേയ് 2, വ്യാഴാഴ്‌ച

കർത്താവിനു തെറ്റുപറ്റില്ല...


ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവിൽനില്ക്കുമ്പോഴും എബിയും സൂസനും ഉറച്ചശബ്ദത്തിൽപ്പറയുന്നു: "കർത്താവിനു തെറ്റുപറ്റില്ല. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."

2018 ഒക്ടോബർ 19 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് കോട്ടയം ചിങ്ങവനം സ്വദേശികളായ എബിയുടേയും സൂസന്റേയും മക്കൾ, എൽദോ (27 വയസ്സ്), എൽജോ (24 വയസ്സ്) എന്നിവരെ കർത്താവു തന്റെ സന്നിധിയിലേക്കു തിരികെ വിളിച്ചതു്.

സഹോദരന്മാർ എന്നതിനേക്കാളുപരി, അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് എൽദോയും എൽജോയും കഴിഞ്ഞിരുന്നതു്. സാധിക്കുന്നിടത്തെല്ലാം അവർ ഒന്നിച്ചായിരുന്നു. ഒരേ കട്ടിലിലായിരുന്നു ഉറക്കം. അന്ത്യനിദ്രയിലും അനുജൻ എൽജോയെ തന്നോടുചേർത്തു പുണർന്നായിരുന്നു എൽദോ കണ്ണടച്ചത്...

തങ്ങളുടെ വിശ്വാസവും പ്രാർത്ഥനാ ജീവിതവും മക്കളിലേക്കു പകർന്നുകൊടുത്താണ് എബിയും സൂസനും മക്കളെ വളർത്തിയതു്. വീട്ടിലേയും നാട്ടിലേയും എന്താവശ്യത്തിനും എൽദോയും എൽജോയും മുൻപന്തിയിലുണ്ടായിരുന്നു. എൽദോ സമുദായപ്രവർത്തകനെന്നനിലയിലും എൽജോ വേദപാഠ അദ്ധ്യാപകനെന്നനിലയിലും ഇടവകയിൽ സജീവമായിരുന്നു.

കേരളത്തെമുഴുവൻ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ നാളുകളിൽ, രക്ഷാപ്രവർത്തനങ്ങളിലും ദുരിതബാധിതർക്കു് ആശ്വാസമെത്തിക്കുന്നതിലും പ്രശംസനീയമായ പ്രവർത്തനങ്ങളുമായി, ആ സഹോദരന്മാർ സജീവമായിരുന്നു.

പരുമലയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്ന എൽദോയും ചങ്ങനാശ്ശേരിയിലെ കുറ്റൂരിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന എൽജോയും ഒന്നിച്ചായിരുന്നു ജോലിസ്ഥലങ്ങളിലേക്കു പോയിരുന്നതു്. 

2018 ഒക്ടോബർ 18 ഒരു ഹർത്താൽദിനമായിരുന്നു. അന്നു്, സഹോദരന്മാർ രണ്ടുപേരുംചേർന്നു്, വീടും പരിസരവും വൃത്തിയാക്കി. എല്ലാം അടുക്കിയൊതുക്കിവച്ചു. പിറ്റേന്നുരാവിലെ, അമ്മ നല്കിയ ഉച്ചഭക്ഷണപ്പൊതിയും വാങ്ങി, മാതാപിതാക്കൾക്കു സ്നേഹചുംബനങ്ങൾ നല്കി, സന്തോഷത്തോടെ യാത്രയായവരുടെ, നിർജ്ജീവശരീരങ്ങളാണ്, വൈകുന്നേരം വീട്ടിലേക്കു മടങ്ങിയെത്തിയതു്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ ഒരു ചരക്കുലോറിയെ മറികടക്കുമ്പോൾ, എതിർദിശയിൽവന്ന കാറിലിടിച്ചുമറിഞ്ഞ്, ഒരു ടിപ്പർലോറിക്കു മുന്നിലേക്കു വീണു. എൽജോ തൽക്ഷണം മരിച്ചു. അല്പമകലെ തെറിച്ചുവീണ എൽദോ റോഡിലിഴഞ്ഞ്, അനുജന്റെയടുത്തെത്തി, അവനെ നെഞ്ചോടുചേർത്തു പുണർന്നു്, അന്ത്യശ്വാസം വലിച്ചു.

ഇടവകയ്ക്കും നാടിനും വലിയ നടുക്കമേകിക്കൊണ്ടായിരുന്നു ആ വാർത്തയെത്തിയതു്. തങ്ങളുടെ പൊന്നോമനകൾ ഇനി തങ്ങളോടൊപ്പമില്ല എന്ന അറിവു്, എബിയേയും സൂസനേയും തളർത്തിക്കളഞ്ഞു. ഇനിയെന്തിനു ജീവിച്ചിരിക്കണമെന്നാണ് ആ രാത്രിയിൽ അവർ ചിന്തിച്ചത്. അതുവരെ മുറുകെപ്പിടിച്ചിരുന്ന ക്രിസ്തുവിശ്വാസം പരീക്ഷിക്കപ്പെട്ട ഒരു രാത്രിയാണു കടന്നുപോയത്. എന്നാൽ അനേകരുടെ പ്രാർത്ഥനകൾ, ആ ദുരിതരാത്രി നീന്തിക്കടക്കാൻ, അവർക്കു ശക്തിനല്കി.

വൈദികരും മെത്രാന്മാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ ഭവനത്തിലെത്തി, എബിയേയും സൂസനേയും ആശ്വസിപ്പിച്ചു. പലരും പ്രത്യാശയുടെ തിരുവചനങ്ങൾ പങ്കുവച്ചു. മക്കൾ ഇല്ലാതായതല്ലാ, നിത്യജീവനിലേക്കു പ്രവേശിച്ചതാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻകഴിഞ്ഞപ്പോൾ, ദൈവത്തിലേക്കു വീണ്ടും മുഖമുയർത്താൻ അവർക്കുകഴിഞ്ഞു. വിദേശത്തുനിന്നു്, ചില ബന്ധുക്കൾ വന്നെത്താനുണ്ടായിരുന്നതിനാൽ 22- നാണു മൃതസംസ്കാരം നടത്തിയതു്.

"മക്കളുടെ മൃതദേഹങ്ങൾക്കരികിൽ നിൽക്കുമ്പോൾ പരിശുദ്ധ അമ്മയായിരുന്നു എന്റെ മനസ്സുനിറയെ. 33 വയസ്സുള്ള പുത്രൻ കുരിശിൽ പിടഞ്ഞുമരിക്കുന്നതു കണ്ടപ്പോഴും ദൈവഹിതത്തിനു കീഴ്വഴങ്ങിയ അമ്മ എന്നെ ധൈര്യപ്പെടുത്തി." സൂസൻ പറഞ്ഞു.
 
"ആ ആഴ്ചയിൽത്തന്നെ രേണുച്ചേച്ചിയുടെ വിളിയെത്തി. മക്കളുടെ മരണവാർത്തയറിഞ്ഞ്, ഫോൺനമ്പർ തേടിപ്പിടിച്ച്, ഞങ്ങളെ ആശ്വസിപ്പിക്കാനായി വിളിച്ചതാണു ചേച്ചി. രേണുച്ചേച്ചിയുടെ വാക്കുകൾ വളരെ ആശ്വാസവും പ്രത്യാശയും നല്കുന്നവയായിരുന്നു. പിന്നീടു് ബ്ലസഡ് ഫാമിലിയിലെ അംഗങ്ങളായ നിരവധിപേർ ഞങ്ങളെ വിളിക്കുകയും പ്രത്യാശാപൂർണ്ണമായ വചനങ്ങളാൽ ആശ്വസിപ്പിക്കുകയുംചെയ്തു.

2018 ഡിസംബർ മാസത്തിൽ ബ്ലെസഡ് ഫാമിലിയുടെ ആത്മീയഗുരുവായ ഫാ. ദാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ ബ്ലെസഡ് ഫാമിലിയിലെ അംഗങ്ങൾക്കുമാത്രമായിനടത്തിയ ധ്യാനത്തിൽ പങ്കെടുക്കാനായതും വലിയ ആത്മധൈര്യം നല്കി. മക്കൾ മരിച്ചുപോയതല്ല, ദൈവസന്നിധിയിലേക്കു മടങ്ങിപ്പോയതാണ് എന്നു മനസ്സിലാക്കാൻ സാധിച്ചതാണ് ആ ധ്യാനംനല്കിയ ഏറ്റവും വലിയനേട്ടം. സ്വർഗ്ഗത്തിൽ വീണ്ടുമവരെ കണ്ടുമുട്ടാനാകുമെന്ന ഉറപ്പ്, ഞങ്ങൾക്കിന്നുണ്ടു്."

"എന്തിനു രണ്ടുപേരെയും ഒരുമിച്ചു വിളിച്ചു, ഒരാളെയെങ്കിലും ഞങ്ങൾക്കു തന്നുകൂടായിരുന്നോയെന്ന് ചിലപ്പോഴെല്ലാം ഞങ്ങൾ പരസ്പരം പറയുകയും ദൈവത്തോടു പരാതിപ്പെടുകയുംചെയ്യാറുണ്ട്. അപ്പോഴെല്ലാം ഞങ്ങൾക്കുതോന്നും, കർത്താവിനു തെറ്റുപറ്റില്ലെന്ന്. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."  എബി പറഞ്ഞു.

രണ്ടുമക്കളും ദൈവസന്നിധിയിലേക്കു മടങ്ങിയിട്ട്, ആറുമാസംപോലും തികഞ്ഞില്ലെങ്കിലും തങ്ങളുടെ വേദനകൾ വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഈ കുടുംബം വിശ്വാസിസമൂഹങ്ങൾക്കെല്ലാം മാതൃകയാണ്. കാലത്തിന്റെ തികവിൽ, തങ്ങളെക്കുറിച്ചുള്ള ദൈവഹിതമെന്തെന്നു പൂർണ്ണമായി തിരിച്ചറിയാനും അനേകർക്കുമുമ്പിൽ ക്രിസ്തുസാക്ഷ്യത്തിന്റെ പൊൻനാളമായി തെളിയാനും എബിയേയും സൂസനേയും ഈശോ അനുഗ്രഹിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.


------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ