2019 മേയ് 2, വ്യാഴാഴ്‌ച

ദുരിതങ്ങള്‍ എനിക്കുപകാരമായി...

 2013 ജൂലൈയിലെ മാസാദ്യവെള്ളിയാഴ്ചയാണ് ജയിംസ് ദൈവതിരുമുമ്പിലേയ്ക്കു മടങ്ങിപ്പോയത്.

തിരുവല്ല സ്വദേശികളായ ബാബു - മോളി ദമ്പതിയുടെ രണ്ടുമക്കളിൽ ഇളയവനായിരുന്നു ജയിംസ്. മൂത്തതു മകൾ, അനു. ക്രിസ്തീയകുടുംബമെന്ന നിലയിൽ,  കുടുംബ പ്രാർത്ഥനകളും ജപമാലയും ഞായറാഴ്ചകളിൽ ദിവ്യബലിയർപ്പണവും മുടക്കാത്ത ശരാശരി വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു ബാബുവിന്റേത്. 

എന്നാൽ എപ്പോഴും ജപമാലചൊല്ലാനും നോമ്പെടുത്തു പ്രാർത്ഥിക്കാനും താല്പര്യംകാണിച്ചിരുന്നയാളായിരുന്നു ജയിംസ്. വിശുദ്ധനാടുകളൂം യൂറോപ്പിലെ തീർത്ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദർശിക്കാനുള്ള അവസരവും ദൈവം ജയിംസിനു നല്കി.

നാട്ടിൽ എഞ്ചിനീയറിംഗ് ബിരുദപഠനം പൂർത്തിയാക്കിയ ജയിംസ്, നെതർലൻഡ്സിൽനിന്നാണ് എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടിയത്. അവിടെത്തന്നെ ജോലിയിൽപ്രവേശിക്കാനും ജയിംസിനു കഴിഞ്ഞു. എന്നാൽ ആറുമാസത്തിനപ്പുറം 2013 ജൂൺ 23ന് ഒരു വാഹനാപകടത്തിൽ, ഗുരുതരമായി പരുക്കേറ്റ ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പതിമൂന്നാമത്തെ ദിവസം, ജൂലൈ 5 ന്, ഇരുപത്തിയാറാംവയസ്സിൽ, ആ യുവാവ്, തന്റെ ലോകജീവിതമവസാനിപ്പിച്ചു നിത്യതയിലേക്കു മടങ്ങിപ്പോയി.

ജയിംസിന്റെ മരണം, കുടുംബത്തിനു വലിയ ആഘാതമാണു നല്കിയത്. മറ്റുള്ളവരുമായി ഇടപെടാനോ സംസാരിക്കാനോപോലും താല്പര്യപ്പെടാതെ എല്ലാത്തിൽനിന്നുമുൾവലിഞ്ഞ ജീവിതമായി കുടുംബാംഗങ്ങളെല്ലാവരും. പതിവുരീതിയിലുള്ള പ്രാർത്ഥനകളെല്ലാമുണ്ടായിരുന്നു. ഇടയ്ക്കു ചില ധ്യാനങ്ങളിലും സംബന്ധിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വൈദികരുമെല്ലാം ആശ്വാസവാക്കുകളുമായി വന്നെത്തി. എങ്കിലും ഒന്നിലും പ്രത്യാശയർപ്പിക്കാനാവുമായിരുന്നില്ല. നിരാശാപൂർണ്ണമായ രണ്ടു വർഷത്തിലധികം അങ്ങനെ കടന്നുപോയി.

ആ സമയത്താണ് തികച്ചും അപരിചിതയായ ഒരു സ്ത്രീയുടെ ഫോൺകോൾ മോളിയെത്തേടിയെത്തിയതു്. സമാനമായ ദുഃഖത്തിൽക്കഴിഞ്ഞിരുന്ന, രേണു എന്ന സഹോദരിയായിരുന്നു അതു്. തിരുവനന്തപുരത്തു താമസിക്കുന്ന, മോളിയുടെ ഒരു ബന്ധുവഴിയാണ് രേണു മോളിയെക്കുറിച്ചു കേട്ടറിഞ്ഞത്.
മോളിയനുഭവിക്കുന്ന, അതേ ദുഃഖത്തിലൂടെ കടന്നുപോകുന്ന ആളായതുകൊണ്ടാകാം, രേണുവിന്റെ വാക്കുകൾ അതുവരെയുണ്ടായിരുന്ന നിരാശയിൽനിന്നു മെല്ലെ പ്രത്യാശയിലേക്കു കടന്നുവരാൻ മോളിയെ സഹായിച്ചു. 

പിന്നീടു പലതവണ രേണുവുമായി ഫോണിൽ സംസാരിച്ചു. നഷ്ടപ്പെട്ടെന്നു കരുതുന്ന പുത്രനെ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രത്യാശ, രേണുവിന്റെ വാക്കുകളിൽനിന്നാണു ലഭിച്ചത്. അതു ജീവിതത്തിനു പുതിയൊരൂർജ്ജം പകർന്നു.

അതോടെ  പ്രാർത്ഥന ജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറി. പുലർച്ചെ മൂന്നുമണിക്കുണർന്ന്, ജപമാലയും കരുണക്കൊന്തയും ചൊല്ലും. അരമണിക്കൂർ തിരുവചന വായനയ്ക്കായി മാറ്റിവയ്ക്കും. അഞ്ചുമണിവരെ നീളുന്ന പ്രാർത്ഥനകൾ വലിയ അനുഗ്രഹദായകമായി അനുഭവപ്പെട്ടു. 

പിന്നെയും കുറച്ചേറെ നാളുകൾക്കുശേഷമാണ്, ബഹുമാനപ്പെട്ട ദാനിയേൽ പൂവണ്ണത്തിലച്ചന്റെ ആത്മീയനേതൃത്വത്തിൽ, മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കായി, ബ്ലെസഡ് ഫാമിലി എന്നൊരു കൂട്ടായ്മയ്ക്കു രേണു തുടക്കമിട്ടത്. മോളിയടക്കം ഏഴുപേരാണ് തുടക്കത്തിൽ ബ്ലെസഡ് ഫാമിലിയിലുണ്ടായിരുന്നത്. പ്രത്യാശനല്കുന്ന തിരുവചനങ്ങളിലൂടെ പരസ്പരം ആശ്വസിപ്പിക്കാനും പ്രാർത്ഥനയിൽ വളരാനും ബ്ലെസഡ് ഫാമിലിയെന്ന കൂട്ടായ്മ സഹായിക്കുന്നു. തങ്ങളുടേതിനു സമാനമായ ദുഃഖത്തിൽക്കഴിയുന്ന അമ്മമാരെക്കുറിച്ചറിഞ്ഞാൽ, ഫോണിൽ വിളിച്ചോ, നേരിൽചെന്നു കണ്ടോ ആശ്വസിപ്പിക്കാനും ബ്ലസഡ് ഫാമിലിയിലെ എല്ലാവരും ശ്രമിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനംമൂലം അത് എല്ലായ്പ്പോഴും ഫലമണിയുന്നു.
ജീവിതത്തിനിന്ന് പുതിയൊരർത്ഥവും പ്രത്യാശയുമുണ്ടു്. 

ഭൗതികമായ ഒരു നേട്ടവും നിത്യജീവനേക്കാൾ വലുതല്ലെന്നു മനസ്സിലാക്കാനായതാണ്, ഏറ്റവും വലിയനേട്ടം. "ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍, അങ്ങയുടെ ചട്ടങ്ങളഭ്യസിച്ചുവല്ലോ." (സങ്കീര്‍ത്തനങ്ങള്‍ 119:71)
മകന്റെ ഓർമ്മകൾ ഇപ്പോഴും ദുഃഖമുണർത്തുന്നുണ്ട്, എങ്കിലും അതു ദൈവത്തിന്റെ ഹിതമാണെന്നു തിരിച്ചറിഞ്ഞ്, പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു. 

ഇന്ന്, പുത്രദുഃഖമനുഭവിക്കുന്ന ഒരുപാട് അമ്മമാരെ ആശ്വസിപ്പിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവസരംനല്കുന്ന കർത്താവിനു ഹൃദയപൂർവ്വം നന്ദിപറയുകയാണു മോളി.
-------------------------------------------------------------------------------

2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ