2019 ജൂലൈ 8, തിങ്കളാഴ്‌ച

അർബുദം,തന്ന ഒരദ്ഭുതം

തൃശൂർ അമല ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിലെ ഒരു ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലായിരുന്നു, സിസ്റ്റർ അർച്ചനയും തന്റെ സഹപ്രവർത്തകരായ ചിലസന്യാസിനികളും. സിസ്റ്റർ അർച്ചനയ്ക്ക് അർബുദമാണെന്ന സംശയത്തെന്തുടർന്നുചെയ്ത, നിരവധിദിവസങ്ങൾ നീണ്ടുനിന്ന പരിശോധനകളുടേയും മെഡിക്കൽടെസ്റ്റുകളൂടേയും അന്തിമഫലം ലഭിച്ച ദിവസമായിരുന്നു, അന്നു്.

തന്റെ മുമ്പിലിരിക്കുന്നവർ കന്യാസ്ത്രീകളായതിനാൽ, ഭൗതികകാര്യങ്ങളിൽ ആകുലതകളില്ലാത്തവരും പൂർണ്ണമായ ആത്മനിയന്ത്രണമഭ്യസിച്ചിട്ടുള്ള പുണ്യാത്മാക്കളുമാണെന്ന ചിന്തയാലാകാം, മുഖവുരകളില്ലാതെയാണു ഡോക്ടർ അവരോടു സംസാരിച്ചുതുടങ്ങിയത്.
'
"ലുക്കീമിയ എന്നു വിളിക്കുന്ന രക്താർബ്ബുദ(Blood Cancer)മാണു സിസ്റ്ററുടെ രോഗം." സിസ്റ്റർ അർച്ചന അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യവും ആത്മനിയന്ത്രണവുമെല്ലാം ഒറ്റനിമിഷത്തിൽ ചോർന്നുപോയി. മുഖംവിളറി, സിസ്റ്റർ ആകെ മരവിച്ചിരുന്നുപോയി.

സിസ്റ്റർക്കുണ്ടായ മാറ്റം ഡോക്ടർ ശ്രദ്ധിച്ചു. സംസാരശൈലിയിൽ അല്പം മാറ്റംവരുത്തിപ്പറഞ്ഞു:
"അത്രയ്ക്കു പേടിക്കാനൊന്നുമില്ല സിസ്റ്റർ, പ്രാരംഭസ്റ്റേജാണ്. ആഴ്ചയിലൊരിക്കൽ വന്നു കീമോതെറാപ്പി ചെയ്താൽമതി." ആശ്വസദായകമായ വാക്കുകൾ പറഞ്ഞുകൊണ്ടാണ് ഡോക്ടർ ആ സന്യസ്തരെ മടക്കിയയച്ചത്.

തിരികെ കോൺവെന്റിലെത്തിയെപ്പോൾ സിസ്റ്റർ അർച്ചന ആകെത്തളർന്നിരുന്നു. പിന്നീട് ഓരോദിവസവും മാനസികമായും ശാരീരികമായും  കൂടുതൽകൂടുതൽ ക്ഷീണിതയായിക്കൊണ്ടിരുന്നു. കോൺവെന്റിൽ മദറും മറ്റു സിസ്റ്റേഴ്സുമെല്ലാം എല്ലായ്പ്പോഴും ആശ്വസിപ്പിക്കാനും സഹായിക്കാനും സന്നദ്ധരായി ചുറ്റുമുണ്ടായിരുന്നെങ്കിലും സിസ്റ്റർക്കു് തന്റെ രോഗാവസ്ഥ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. മനസ്സിലെ വേദനകൾമൂലം പലപ്പോഴും സിസ്റ്റർ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു.

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. തുടര്‍ച്ചയായുള്ള ചികിത്സയും മരുന്നുകളും സിസ്റ്ററെ വളരെയധികം ക്ഷീണിതയാക്കി. ഓരോ നിമിഷവും മരണത്തിന്റെ പാതയിലൂടെയാണു സഞ്ചാരിക്കുന്നതെന്ന തിരിച്ചറിവ്, സിസ്റ്ററിന്റെ മനസ്സിനെ കൂടുതൽ തളര്‍ത്തി. അതിനൊപ്പം ഈശോയോടുള്ള സ്നേഹവും വിശ്വാസവും കുറഞ്ഞുവന്നു. എല്ലാമുപേക്ഷിച്ചു കർത്താവിനെ പിഞ്ചെല്ലാനായിറങ്ങിയിട്ടും കർത്താവ്, തന്നെ ഈ അവസ്ഥയിലാക്കിയതിനെക്കുറിച്ചു പഴിപറയാന്‍മാത്രമാണ് ആ നാളുകളിൽ ഈശോയെ ഓര്‍ത്തതുതന്നെയെന്നു തുറന്നുപറയുകയാണിപ്പോൾ സിസ്റ്റർ അർച്ചന.

അങ്ങനെയിരിക്കേ, രോഗം വല്ലാതെ മൂര്‍ച്ഛിച്ചതിനാല്‍ സിസ്റ്റർ അർച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസ്റ്ററെയറിയുന്ന നിരവധി വൈദികരും സന്യസ്തരും ആശുപത്രിയില്‍ വന്ന്, സിസ്റ്ററെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്തിരുന്നു. പ്രത്യാശയുടെയും ദൈവസ്നേഹത്തിന്റെയും വാക്കുകളിലൂടെ അവര്‍ സിസ്റ്റർ അർച്ചനയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷയുടെ കണികകള്‍പോലും സിസ്റ്ററുടെ മനസ്സില്‍ അവശേഷിച്ചിരുന്നില്ല. നിരാശയുടെ പടുകുഴിയിലാണ്ടുപോയിരുന്ന സിസ്റ്റർക്ക്, ആ നാളുകളിൽ പ്രാർത്ഥിക്കുവാൻപോലും തോന്നിയിരുന്നില്ല.

ഒരുദിവസം, സിസ്റ്ററുടെ ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്ന ഒരു കൂട്ടുകാരി ആശുപത്രിക്കിടക്കയില്‍ സിസ്റ്റർ അർച്ചനയെ സന്ദര്‍ശിക്കാനെത്തി. അവരുടെ ജീവിതത്തിലുണ്ടായ ഒരനുഭവം ആ കൂട്ടുകാരി സിസ്റ്ററുമായി പങ്കുവച്ചു.
ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായ നാളുകളിൽ അവർ ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാക്കൂട്ടായ്മ സന്ദര്‍ശിച്ചതും അവിടെയുണ്ടായിരുന്ന ഒരു കൗണ്‍സലറോടോത്തു പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച സന്ദേശങ്ങളനുസരിച്ച്, അവരുടെ ഭര്‍ത്താവിനു വിദേശത്ത് ഉയര്‍ന്ന ജോലി ലഭിച്ചതും സകുടുംബം അവിടെയായിരിക്കാന്‍ കൃപലഭിച്ചതുമെല്ലാം സിസ്റ്ററുടെ കൂട്ടുകാരി വിവരിച്ചുപറഞ്ഞു.

പോകുന്നതിനുമുമ്പായി, ആ കൂട്ടായ്മയിലെ കൗൺസലറുടെ മൊബൈൽ ഫോൺനമ്പർ തന്നിട്ടു് അവർ പറഞ്ഞു. "ദൈവത്തിനു നമ്മളെ ഓരോരുത്തരേയുംകുറിച്ച് വ്യക്തമായ പദ്ധതികളുണ്ടു്. സിസ്റ്റർക്കു് ഈ രോഗംവന്നതിനു പിന്നിലും ഒരു ദൈവികപദ്ധതിയുണ്ടാകും അതെന്തെന്നു വ്യക്തമായി മനസ്സിലാക്കാനായി, ഈ ബ്രദറിനെ വിളിച്ചു്,, അദ്ദേഹവുമൊത്തു് അല്പനേരം ഈശോയോടു പ്രാർത്ഥിക്കൂ."

സുഹൃത്തിന്റെ അനുഭവസാക്ഷ്യം കേട്ടതിൽനിന്നുണ്ടായ പ്രത്യാശയോടെ, അവർ കൊടുത്ത ഫോൺനമ്പറിൽ സിസ്റ്റർ വിളിച്ചു. അപ്പോൾ തിരക്കിലായിരുന്നെങ്കിലും അല്പനേരം ഫോണിലൂടെതന്നെ സിസ്റ്ററോടൊപ്പം പ്രാർത്ഥിക്കാൻ ആ സഹോദരൻ തയ്യാറായി.

കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം സിസ്റ്ററോടൊപ്പം കർത്താവിനെ സ്തുതിച്ചു പ്രാർത്ഥിച്ചുതുടങ്ങി.
പ്രാർത്ഥനാമദ്ധ്യേ അദ്ദേഹം പറഞ്ഞു. "സിസ്റ്ററുടെ ഈ രോഗാവസ്ഥയ്ക്ക് 'അർബുദം ' എന്നു പറയുന്നതിനുപകരം, 'അദ്ഭുതം' എന്നു മാറ്റിപ്പറയാൻ കർത്താവു് ആവശ്യപ്പെടുന്നു."

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, അദ്ഭുതം എന്നു പലതവണ എടുത്തുപറഞ്ഞുകൊണ്ട്, സിസ്റ്റർ സ്തുതിച്ചുതുടങ്ങി. ആ സ്തുതിപ്പിനിടയിൽ, ഒരു ദർശനത്തിൽ CANCER എന്നു് ഇംഗ്ലീഷിൽകാണുന്നതായും മദ്ധ്യത്തിലെ C മറ്റുള്ളവയിൽനിന്നു വലിപ്പമേറിയതാണെന്നും അതു ക്രൈസ്റ്റ് എന്നതിന്റെ ആദ്യാക്ഷരമാണെന്നു കർത്താവു വെളിപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു. CanCer എന്നതു് Can Christ er? എന്നു വായിക്കാമെന്നും കർത്താവായ എനിക്കു തെറ്റുപറ്റുമോയെന്നു കർത്താവു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

"കർത്താവിനു തെറ്റുപറ്റിയെന്ന സിസ്റ്ററ്റിന്റെ മനോഭാവത്തെയാണു് ഇതിലൂടെ വെളിപ്പെടുത്തിത്തരുന്നതു്. ആ മനോഭാവം തെറ്റാണു്; അതിനെ വേരോടെ പിഴുതുകളയാൻ കർത്താവു സിസ്റ്ററോടു് ആവശ്യപ്പെടുന്നു.'' ആ സഹോദരൻ പറഞ്ഞു

"ഫോണിലൂടെ അതുകേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാരണം, ആ നാളുകളിൽ ഞാനെന്റെ ഈശോയെ ഒരുപാടുതവണ മനസ്സിൽ തള്ളിപ്പറഞ്ഞിരുന്നു. എന്നെ കാൻസർരോഗിയാക്കി, മരണത്തിനു വിട്ടുകൊടുക്കുന്നതിനെപ്രതി പഴിപറഞ്ഞിരുന്നു." സിസ്റ്റർക്ക് അതോർക്കുമ്പോൾ ഇപ്പോഴും സങ്കടമുണ്ടു്...

സിസ്റ്ററുടെ തേങ്ങലുകൾ ശാന്തമായപ്പോൾ മൊബൈൽഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും സിസ്റ്ററുടെ കാതുകളിലെത്തി. "ഈശോയ്ക്കു തെറ്റുപറ്റുമോ സിസ്റ്ററേ?''

"ഈശോയ്ക്കു് ഒരിക്കലും തെറ്റുപറ്റുകയില്ല.'' വിതുമ്പുന്ന ശബ്ദത്തിലാണെങ്കിലും ഉറച്ച ബോദ്ധ്യത്തോടെ ഉത്തരംനല്കാൻ അപ്പോൾ സിസ്റ്റർക്കു സാധിച്ചു.

"എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായി, കാൻസർ രോഗത്തെ ദൈവകരങ്ങളിൽനിന്നു സ്വീകരിക്കാനും എന്റെ സഹനങ്ങളെപ്രതി ദൈവത്തെ സ്തുതിക്കുവാനും അന്നെനിക്കു സാധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എന്റെ രോഗം കുറഞ്ഞുതുടങ്ങുന്നതായി എനിക്കു തോന്നി. തുടർച്ചയായുള്ള മെഡിക്കൽടെസ്റ്റുകളുടെ ഫലങ്ങളും അതിനെ ഉറപ്പിച്ചുകൊണ്ടിരുന്നു. എന്റെ ശരീരത്തിൽനിന്നു രോഗം വിട്ടകലുകയാണെന്നു ഡോക്ടർ പറഞ്ഞു. കർത്താവിനു നന്ദിപറഞ്ഞും മറ്റു കാൻസർരോഗികൾക്കായി മാദ്ധ്യസ്ഥംപ്രാർത്ഥിച്ചും ഓരോ ദിവസവും ഞാൻ ചെലവഴിച്ചു." സിസ്റ്റർ പറഞ്ഞു.

പിന്നെയും നാളുകൾ കടന്നുപോയി. ആറുമാസങ്ങൾക്കുശേഷം, അവസാനത്തെ മെഡിക്കൽചെക്കപ്പിന്റെയും ടെസ്റ്റിന്റെയും ഫലമറിഞ്ഞു. രോഗത്തിൽനിന്നു സിസ്റ്റർ അർച്ചന പൂർണ്ണസൗഖ്യംനേടിയതായി ഡോക്ടർ പറഞ്ഞപ്പോൾ സിസ്റ്റർക്കൊപ്പം ആശുപത്രിയിലെത്തിയ സഹസന്യസ്തർ സന്തോഷത്താൽ മതിമറന്നു.

"ഒരിക്കലും സുഖപ്പെടില്ലെന്നു വിധിയെഴുതി, ഡോക്ടർമാർ മരണത്തിനു 'വിട്ടുകൊടുത്തിരുന്ന രോഗിയായിരുന്നു ഞാനെന്നു് അതിനുശേഷംമാത്രമാണു ഞാനറിഞ്ഞതു്. അപ്പോൾമാത്രമാണു്, എത്ര വലിയ അദ്ഭുതമാണ് അർബുദമെന്ന രോഗത്തിലൂടെ ഈശോ എന്നിൽ പ്രവർത്തിച്ചതെന്നു് എനിക്കു മനസ്സിലായതു്. ക്രിസ്തുവിനു് ഒരിക്കലും തെറ്റുപറ്റില്ലെന്ന ഉറച്ച ബോദ്ധ്യത്തിലേക്കു് എന്നെ നയിച്ചുവെന്നതായിരുന്നു, രോഗംമാറിയതിനേക്കാൾ വലിയ അദ്ഭുതം! ആശുപത്രികളിൽക്കഴിയുന്ന അനേകർക്കുവേണ്ടി മദ്ധ്യസ്ഥംപ്രാർത്ഥിച്ചുകൊണ്ടു ഞാനിന്നും പൂർണ്ണാരോഗ്യത്തോടെ കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യുന്നു. വിശ്വാസവും പ്രാർത്ഥനയും എനിക്കതിനുള്ള ഉത്സാഹം നല്കുന്നു. ഒരിക്കലും തെറ്റുപറ്റാത്ത എന്റെ നല്ല ഈശോയ്ക്കുവേണ്ടി ആത്മാർത്ഥമായി ജോലിചെയ്യാനാകുന്നതിനാൽ ഇപ്പോൾ എന്റെ ഹൃദയമെന്നും സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു." സിസ്റ്റർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

2019 ജൂലൈ 1, തിങ്കളാഴ്‌ച

ക്ഷമിച്ചു പ്രാർത്ഥിച്ചപ്പോൾ....

സാജൻ - ബിന്ദുസാജൻ ഒല്ലൂക്കര

'ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത്‌ അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍.വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്‌.' ജറെമിയാ 29 : 4 - 6


വലിയ കടബാദ്ധ്യതകളാൽ മനസ്സുതകർന്നിരുന്ന നാളുകളായിരുന്നു അത്. സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്റു സ്ഥലംവിറ്റ്, കടബാദ്ധ്യതകള്‍തീര്‍ക്കാനും ഒരു വാടകവീട്ടിലേക്കു താമസംമാറാനുമുള്ള ചിന്തകളുമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നൂ ഞങ്ങൾ. പലരോടും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചിരുന്നു. ഇതേ നിയോഗവുമായി, ഒരുദിവസം, ഞങ്ങൾ തൃശൂരിലുള്ള ഒരു കത്തോലിക്കാ പ്രാർത്ഥനാക്കൂട്ടായ്മയിലേക്കു കടന്നുചെന്നു.

അവിടെ കൗൺസലറോടൊപ്പം സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു:
"നമ്മള്‍ പ്രാർത്ഥിക്കുമ്പോള്‍ കറുത്തു വികൃതമായ മുഖത്തോടെയാണല്ലോ കുടുംബനാഥനെ കര്‍ത്താവു കാണിച്ചുതരുന്നതു്. എന്താണങ്ങനെ? എന്താണു നിങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗം?"

ഞങ്ങളുടെ കുടുംബപശ്ചാത്തലവും പ്രാര്‍ത്ഥനയ്ക്കും കൗണ്‍സിലിംഗിനുമായി വരാനുണ്ടായ കാരണവും അദ്ദേഹത്തോടു ഞങ്ങള്‍ ചുരുക്കിപ്പറഞ്ഞു.

സമ്പന്നമായ കുടുംബപശ്ചാത്തലത്തിലാണു സാജന്‍ ജനിച്ചത്. സാജന് ഒരു സഹോദരിയാണുള്ളത്. സഹോദരിയുടെയും, തുടര്‍ന്നു സാജന്റെയും വിവാഹം ആര്‍ഭാടമായിത്തന്നെ നടത്തി. കുടുംബസാഹചര്യങ്ങൾ സമ്പന്നമായിരുന്നെങ്കിലും അതിനുമപ്പുറത്തായിരുന്നു സാജന്റെ മാതാപിതാക്കളുടെ ധൂർത്ത്. അതു് ബിസിനസ്സുകളുടെ തകര്‍ച്ചയ്ക്കു കാരണമായി. കടംപെരുകിയപ്പോള്‍, വീടും സ്ഥലവും കടക്കാര്‍ കൈയേറിയും ജപ്തിയില്‍പ്പെട്ടും അന്യാധീനമായി.
സ്വന്തംനാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്ത സാഹചര്യമായപ്പോള്‍ അകലെയൊരുനാട്ടില്‍, ഒരു വാടകവീട്ടിലേക്കു താമസംമാറി. 

എങ്കിലും മാതാപിതാക്കള്‍ ആഢംബരഭ്രമവും ധൂര്‍ത്തുമവസാനിപ്പിക്കാൻ തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം ഈ ധൂർത്താണെന്ന കുറ്റപ്പെടുത്തലുകൾ സാജന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ, മാതാപിതാക്കളും മകനുംതമ്മിൽ പിണങ്ങി. തങ്ങളെക്കുറ്റപ്പെടുത്തുന്ന മകനെ ഇനി ജീവിതത്തിലൊരിക്കലും തങ്ങള്‍ക്കാവശ്യമില്ലെന്നു്, മാതാപിതാക്കള്‍ അസന്നിഗ്ദ്ധമായി പറഞ്ഞപ്പോള്‍ സാജന്‍ ഭാര്യയുടെ വീട്ടിലേക്കു താമസംമാറി. അധികംവൈകാതെ ഒരു വിദേശജോലി തരപ്പെട്ടതിനാൽ ബിന്ദുവിനേയും രണ്ടു മക്കളേയും ബിന്ദുവിന്റെ വീട്ടില്‍നിറുത്തി, സാജന്‍ വിദേശത്തേക്കു പോയി.

നാട്ടില്‍ അഞ്ചുസെന്റു സ്ഥലംവാങ്ങാന്‍ വിദേശജോലിയില്‍നിന്നുള്ള വരുമാനംകൊണ്ടായെങ്കിലും വീട്ടിത്തീർക്കാനാവാത്ത കുറെയേറെ കടബാദ്ധ്യതകൾ അപ്പോഴുമുണ്ടായിരുന്നു. കടബാദ്ധ്യത തീര്‍ക്കണമെങ്കില്‍ ഉള്ള സ്ഥലം വില്ക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന നിലയിലേക്കെത്തി. സ്ഥലംവിറ്റു കടംവീട്ടുകയും ഭാര്യയേയും മക്കളേയും ഭാര്യവീട്ടില്‍നിന്നും ഒരു വാടകവീട്ടിലേക്കു മാറ്റിത്താമസിപ്പിക്കുകയുംചെയ്യുക എന്ന ഉദ്ദ്യേശത്തോടെയാണു്, അത്തവണ സാജന്‍ വിദേശത്തുനിന്ന് അവധിക്കു വന്നിട്ടുള്ളതു്.

''ഇക്കാര്യത്തില്‍ കർത്താവിന്റെ ഹിതമെന്തെന്നറിയാന്‍ നമുക്കു സ്തുതിച്ചു പ്രാർത്ഥിക്കാം." കൗൺസലർ പറഞ്ഞു.

സ്തുതികള്‍ക്കൊടുവില്‍ കര്‍ത്താവിന്റെ സന്ദേശത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടു് വിശുദ്ധ ഗ്രന്ഥം തുറന്നു. ജറമിയ പ്രവാചകന്റെ പുസ്തകത്തിലെ ഇരുപത്തിയൊമ്പതാമദ്ധ്യായത്തിലെ നാലുമുതല്‍ ആറുവരെയുള്ള വചനങ്ങളിലൂടെ കര്‍ത്താവു സംസാരിച്ചു.
"ജറുസലെമില്‍നിന്നു ബാബിലോണിലേക്ക്‌ അടിമകളായി ഞാനയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത്‌ അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍. വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്‌." (ജറെമിയാ 29 : 4-6)

"നിങ്ങളുടെ കൈവശമുള്ള സ്ഥലംവിറ്റു വാടകവീട്ടിലേക്കു മാറുന്നതിനുപകരം അവിടെ വീടുവച്ചു താമസിക്കാനാണു കർത്താവാവശ്യപ്പെടുന്നത്." കൗൺസിലർ ഞങ്ങളോടു പറഞ്ഞു.

"പക്ഷേ, എങ്ങനെ? കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാത്തപ്പോള്‍ എങ്ങനെയാണു വീടുപണിയുക?" ഞങ്ങള്‍ ചോദിച്ചു.

മറുപടിയായി അദ്ദേഹം മറ്റൊരു ചോദ്യമാണുന്നയിച്ചത്. ''നിന്റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.(പുറപ്പാട്‌ 20 : 12) എന്നാണു നാലാമത്തെ കല്പന. സാജന്റെ മാതാപിതാക്കളോടു നിങ്ങള്‍ ഫോണിലെങ്കിലും സംസാരിച്ചിട്ടെത്രനാളായി?''

"അഞ്ചു വര്‍ഷത്തോളമായി"

"ഇന്നുതന്നെ നിങ്ങള്‍പോയി അവരെക്കാണണം. അവര്‍ പ്രകോപനപരമായി സംസാരിച്ചാലും നിങ്ങള്‍ സ്നേഹത്തോടെ പെരുമാറണം. നിങ്ങള്‍ ഇതുമാത്രംചെയ്ത്, നിങ്ങളുടെ കടബാദ്ധ്യതകള്‍ കര്‍ത്താവിനെയേല്പിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. എങ്കില്‍ ഇന്നുകിട്ടിയ വചനത്തിലൂടെ നല്കിയ വാഗ്ദാനം കര്‍ത്താവു പാലിക്കും." മാതാപിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ചു് എല്ലാ മനുഷ്യരോടും ദൈവമെന്താണു പറയുന്നതെന്ന് അദ്ദേഹം ഞങ്ങളോടു വിശദീകരിച്ചു. 

അദ്ദേഹത്തിലൂടെ കർത്താവു നല്കിയ സന്ദേശം, ഞങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചു. അപ്പോൾ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും 70 കിലോമീറ്ററകലെ, മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്കു് അന്നുതന്നെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ക്കു രണ്ടാള്‍ക്കും രണ്ടുമൂന്നു ജോഡി വസ്ത്രങ്ങളും എല്ലാവര്‍ക്കും അത്താഴത്തിനാവശ്യമായ ഭക്ഷണവും വാങ്ങിയാണു ഞങ്ങള്‍ അവിടെയെത്തിയതു്. മാതാപിതാക്കളിൽനിന്നു വലിയ പൊട്ടിത്തെറിയും ദേഷ്യപ്പെടലുമുണ്ടാകുമെന്നുതന്നെയാണു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള രോഷപ്രകടനങ്ങളോ പഴിചാരുന്ന സംസാരമോ ഉണ്ടായില്ലെന്നുമാത്രമല്ല, മാതാപിതാക്കള്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയുംചെയ്തു. അന്നു് അത്താഴംകഴിച്ച്, അവിടെയുറങ്ങി. പിറ്റേന്ന്, വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ മാതാപിതാക്കളോടു യാത്രപറഞ്ഞിറങ്ങിയത്.

അന്നുമുതല്‍ കുടുംബപ്രാര്‍ത്ഥനാവേളയില്‍ കര്‍ത്താവു ഞങ്ങള്‍ക്കായി നല്കിയ വചനം (ജറെമിയാ 29 : 4 - 6) പറഞ്ഞുകൊണ്ടു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങി. അവധിക്കാലം കഴിഞ്ഞ്, സാജന്‍ ഗള്‍ഫിലേക്കു മടങ്ങുമ്പൊഴും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. കടബാദ്ധ്യതകള്‍ മാറ്റമില്ലാതെ തുടർന്നു. ബിന്ദുവും മക്കളും ബിന്ദുവിന്റെ വീട്ടില്‍ത്തന്നെകഴിഞ്ഞു. 

എന്നാല്‍ സാജന്റെ മാതാപിതാക്കളുമായുള്ള പിണക്കംമാറിയതും കര്‍ത്താവു നല്കിയ പ്രത്യാശാപൂർണ്ണമായ വചനം പറഞ്ഞുകൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചു തുടങ്ങിയതും മനസ്സില്‍ പുതിയൊരു പ്രത്യാശയും സന്തോഷവും സമാധാനവും നല്കി.

കര്‍ത്താവിന്റെ വഴികള്‍, നമ്മള്‍ പ്രതീക്ഷിക്കുന്നതിലുമെത്രയോ വ്യത്യസ്തമാണു്! കുറച്ചു നാളുകള്‍ക്കുശേഷം ബിന്ദുവിന്റെ കുടുംബത്തില്‍നടന്ന ഭാഗഉടമ്പടിയുടെ ഭാഗമായി പത്തു സെന്റു സ്ഥലം ബിന്ദുവിനു ലഭിച്ചു. സെന്റിനു മുന്നുലക്ഷം രൂപ നിരക്കില്‍ ആ സ്ഥലംവാങ്ങാന്‍ ബന്ധുക്കളിലൊരാൾ തയ്യാറാവുകയുംചെയ്തു.
കടബാദ്ധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ക്കുവാനും സാജന്‍ നേരത്തേ വാങ്ങിയിരുന്ന അഞ്ചു സെന്റു സ്ഥലത്ത്, രണ്ടായിരം ചതുരശ്രയടി വലിപ്പമുള്ള നല്ലൊരു വീടു നിർമ്മിക്കാനും ആ പണമുപകരിച്ചു. 

സന്തോഷത്തോടെ പുതിയ വീട്ടിലേക്കു മാറിയ ഞങ്ങള്‍ക്കു്, കര്‍ത്താവിന്റെ കൃപയാല്‍ ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. മൂത്ത മകന്റെ ആദ്യകുര്‍ബ്ബാന സ്വീകരണവും പുതിയ വീട്ടിൽവച്ചു നടന്നു. മക്കൾ മിടുക്കരായി പഠിക്കുന്നു.  

വര്‍ഷങ്ങൾക്കുമുമ്പു്, കര്‍ത്താവു സന്ദേശമായി നല്കിയ വചനം ഇന്നും കുടുംബപ്രാർത്ഥനയില്‍പറഞ്ഞു ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു.

മാതാപിതാക്കളുമായി പിണക്കത്തിൽക്കഴിയുന്ന മക്കൾക്കുവേണ്ടിയും കടബാദ്ധ്യതകളാൽ ഞെരുങ്ങുന്നവർക്കുവേണ്ടിയുമാണ്, ഞങ്ങളുടെ ഈ അനുഭവം ഞങ്ങൾ പങ്കുവയ്ക്കുന്നത്. കുറ്റം ആരുടെഭാഗത്തായാലും അതു കണക്കിലെടുക്കേണ്ടാ, മാതാപിതാക്കളുമായി രമ്യതയിൽക്കഴിയുക. അവർക്കായി നിരന്തരം പ്രാർത്ഥിക്കുക. നിങ്ങളേയും നിങ്ങളുടെ തലമുറകളേയും കർത്താവനുഗ്രഹിക്കും. നിങ്ങളുടെ ജീവിതത്തിലെ തകർച്ചകളെ കർത്താവു് ഉയർച്ചകളാക്കിമാറ്റും.

കടബാദ്ധ്യതകളിൽപ്പെട്ടുഴലുമ്പോൾ കർത്താവിലാശ്രയിക്കുക. കർത്താവിന്റെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുക. കർത്താവു നല്കുന്ന വചനംപറഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുക. നമ്മുടെ ബാദ്ധ്യതകൾ അവിടുന്നേറ്റെടുക്കും. ഞങ്ങളുടെ ഈ അനുഭവക്കുറിപ്പു വായിക്കുന്ന എല്ലാവരേയും കർത്താവനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.------------------------

2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

2019 ജൂൺ 29, ശനിയാഴ്‌ച

മാംസംധരിക്കുന്ന വാക്കുകൾ

പ്രൊഫ. സി.ജെ. ബാബു



"വാക്ക്‌ അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്കു വാതിലും പൂട്ടും നിര്‍മ്മിക്കുക."
പ്രഭാഷകന്‍ 28:25

പ്രൊഫ. സി.ജെ. ബാബു 
നമ്മുടെ വാക്കുകൾ നമ്മളറിയാതെതന്നെ നമ്മുടെ ജീവിതങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നു വ്യക്തമാക്കുകയാണു്, പ്രൊഫസർ സി.ജെ. ബാബു. കരിസ്മാറ്റിക് കൗൺസിലറും തൃശൂർ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് പ്രൊഫസറുമാണ് അദ്ദേഹം.

വലിയ മാനസികവ്യഥയോടെയാണു തങ്ങളുടെ ഏകമകനുമായി, ജോസും ജാന്‍സിയും (പേരുകൾ യഥാർത്ഥമല്ല) എന്റെ മുമ്പിലേക്കു കടന്നുവന്നത്. വളരെ ഗുരുതരമായ പ്രശ്നമാണ് അവര്‍ അഭിമുഖീകരിക്കുന്നതെന്ന് അവരുടെ മുഖഭാവങ്ങളില്‍നിന്നുതന്നെ വ്യക്തമാണ്.

അവര്‍ കടന്നുവരുന്നതുകണ്ട നിമിഷത്തില്‍, പരിശുദ്ധാത്മാവ് എന്റെ ചെവിയില്‍ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. “ഇവരോടു പറയുക, കള്ളന്റെയും ചതിയന്റെയും മകൻ,‍ കള്ളനും കൊള്ളക്കാരനുമാകുമെന്ന്.” അതു ഞാനെന്റെ മനസ്സില്‍ കുറിച്ചുവച്ചു.

കുഞ്ഞിനെ മാറ്റിനിറുത്തിയിട്ട്‌, ജോസും ജാന്‍സിയും  അവരുടെ പ്രശ്നമെന്തെന്നു പറഞ്ഞുതുടങ്ങി.
അവരുടെ വിവാഹംകഴിഞ്ഞിട്ട്, അഞ്ചുവര്‍ഷമായി. അവരുടെ  മകന് ഇപ്പോള്‍ മൂന്നര വയസ്സായിരിക്കുന്നു. അവനെ ഒരു സ്കൂളില്‍ എല്‍.കെ.ജി.യില്‍ ചേര്‍ത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സ്കൂളിലെ അദ്ധ്യാപിക ഇവരെ സ്കൂളില്‍ വിളിപ്പിച്ചു. അവരുടെ മകന്‍ മറ്റു കുട്ടികളുടെ ബാഗില്‍നിന്നു പല സാധനങ്ങളും മോഷ്ടിച്ചെടുക്കുന്നു. കുട്ടിയെ പറഞ്ഞുതിരുത്തണം എന്നാവശ്യപ്പെടാനാണ് അദ്ധ്യാപിക അവരെ വിളിപ്പിച്ചതു്.

അദ്ധ്യാപിക പറഞ്ഞതു പൂർണ്ണമായും സത്യമാണെന്ന് അവര്‍ക്കറിയാം. മകന്‍ സ്കൂളില്‍നിന്നെത്തുമ്പോള്‍, പെന്‍സില്‍, കളര്‍പെന്‍സില്‍, റബ്ബര്‍, ബലൂണ്‍, ബിസ്ക്കറ്റ്, മിഠായി  തുടങ്ങി അവന്റെതല്ലാത്ത പല സാധനങ്ങളും അവന്റെ ബാഗില്‍നിന്നു കിട്ടുന്നുണ്ടായിരുന്നു. വഴക്കുപറയുകയും അടിക്കുകയുമൊക്കെചെയ്തിട്ടും കുഞ്ഞിന്റെ മോഷണസ്വഭാവം മാറിയില്ല. 

അദ്ധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം ജോസും ജാന്‍സിയും കുട്ടിയെ ഒരു സൈക്കോളജിസ്റ്റിനെയും സൈക്യാര്‍ട്ടിസ്റ്റിനെയും കാണിച്ചു. ക്ലെപ്റ്റോമാനിയ എന്ന ഒരു രോഗമാണു കുട്ടിക്കുള്ളതെന്നും അതിനു പ്രത്യേക മരുന്നുകള്‍ ഒന്നുമില്ലെന്നുമാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ നിരാശയോടെ കഴിയുമ്പോഴാണ് ഒരു കുടുംബസുഹൃത്തിന്റെ നിർദ്ദേശപ്രകാരം പ്രാർത്ഥനയ്ക്കും കൗൺസിലിങ്ങിനുമായി എന്റെയടുത്തേക്ക് അവര്‍ കടന്നുവന്നത്.

ഈ കുഞ്ഞ്,  രണ്ടുവയസ്സുതികയുന്നതിനുമുമ്പുതന്നെ,  ഈ സ്വഭാവവൈകല്യം പ്രകടിപ്പിക്കുന്നുണ്ടെന്ന്  അവര്‍ പറഞ്ഞു. പലപ്പോഴും അവര്‍ സന്ദര്‍ശിക്കുന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നുംമറ്റും അവന്‍ സാധനങ്ങള്‍ മോഷ്ടിച്ചെടുത്തതു പിടിക്കപ്പെടുകയും മാതാപിതാക്കള്‍ക്കു വലിയ നാണക്കേടാവുകയുംചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ചേര്‍ത്തുകഴിഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ നാണക്കേടായിരിക്കുന്നു.

പെട്ടെന്നു ഞാനവരോടു ചോദിച്ചു. “നിങ്ങളില്‍ ആരാണ് ‘ചതിയന്‍, വഞ്ചകന്‍’ എന്നൊക്കെ പങ്കാളിയെ വിളിക്കുന്നത്?”

ഇതുകേട്ടയുടന്‍, ഭര്‍ത്താവു കസേരയില്‍നിന്നെഴുന്നേറ്റുനിന്നു പറഞ്ഞു. “ഞങ്ങളുടെ കിടപ്പുമുറിയില്‍ കടന്നാല്‍ ഈ രണ്ടു വാക്കുകള്‍ ഉപയോഗിച്ചുമാത്രമേ ഇവളെന്നെ വിളിക്കാറുള്ളൂ."

ഞാന്‍ ജാൻസിയോടു പറഞ്ഞു: “ചതിയനും കള്ളനുമായ ഒരു ഭര്‍ത്താവ് ഭാര്യയ്ക്കുനല്കുന്ന പുത്രന്‍ കള്ളനും കൊള്ളക്കാരനുമായിരിക്കും. ജാന്‍സി ഭര്‍ത്താവിനെ കള്ളനും ചതിയനുമായി കാണുന്നെങ്കില്‍ ആ ഭര്‍ത്താവില്‍നിന്നു ജനിക്കുന്ന പുത്രന്‍ കള്ളനും കൊള്ളക്കാരനുമായിത്തീരുന്നില്ലെങ്കിലല്ലേ, അദ്ഭുതപ്പെടേണ്ടത്? ഇപ്പോള്‍ അവന്‍ നിങ്ങള്‍ക്കുമുമ്പില്‍ കള്ളനായെങ്കില്‍ വളരുമ്പോള്‍ വലിയ കൊള്ളക്കാരനായി മാറുമെന്നതില്‍ സംശയമുണ്ടോ? അതിരിക്കട്ടെ, ജാന്‍സി എന്തുകൊണ്ടാണു ജോസിനെ കള്ളനും ചതിയനുമെന്നു വിളിക്കുന്നത്?”

ജാന്‍സി പറഞ്ഞു: “വീട്ടിലെ ഓമനപ്പുത്രിയായാണു ഞാന്‍ വളര്‍ന്നത്. എന്റെ മാതാപിതാക്കള്‍ക്കു ഞാനും എന്റെ സഹോദരനുമാണു മക്കളായുള്ളത്. ഞാന്‍ പി.ജി. വരെ പഠിച്ചു. വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് എന്റെ മാതാപിതാക്കളും സഹോദരനും എന്നെ വളര്‍ത്തിയത്. വിവാഹസമ്മാനമായി വലിയൊരു തുകനല്കിയാണ് എന്നെ വിവാഹംകഴിപ്പിച്ചതും.
വിവാഹംകഴിഞ്ഞ്, ഒന്നുരണ്ടാഴ്ചകള്‍ക്കുശേഷമാണു ജോസിന്റെ കഴുത്തിലുള്ള ശാസ്ത്രക്രിയയുടെ അടയാളത്തെക്കുറിച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചത്.”

“എന്റെ സാറേ, ഉള്ളകാര്യം സത്യസന്ധമായി ഞാനിവളോടു പറഞ്ഞു.” ജോസ് ഇടയ്ക്കുകയറി പറഞ്ഞു. “എന്റെ കഴുത്തില്‍, തലയ്ക്കടുത്തായി ഒരു ട്യൂമറുണ്ടായിരുന്നു. ആ ട്യൂമര്‍ ശസ്ത്രക്രിയചെയ്തു നീക്കി. അതിനൊപ്പം റേഡിയേഷന്‍ ചികിത്സയുംനടത്തി. റേഡിയേഷന്റെ പരിണിതഫലമാണ് എന്റെ പല്ലുകള്‍ ഇപ്പോള്‍ ദ്രവിച്ചുകാണുന്നത്. ഇതു ഞാന്‍ പറഞ്ഞുതീരുംമുമ്പേ, ഇവള്‍ കോപത്തോടെ ആക്രോശിച്ചു വിളിച്ചു, ‘കള്ളന്‍, ചതിയന്‍ ഈ രോഗം മറച്ചുവച്ചുകൊണ്ടാണു നിങ്ങളെന്നെ കല്യാണംകഴിച്ചത്. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. നിങ്ങളൊരു വഞ്ചകനാണ്. ഇനിമുതല്‍ നിങ്ങളെ ഞാന്‍ കള്ളനെന്നും ചതിയനെന്നുംമാത്രമേ വിളിക്കൂ...’ അന്നുമുതല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ കിടപ്പുമുറിയില്‍ക്കടന്നാല്‍ ഇവളെന്നെ അങ്ങനെയാണു വിളിക്കുന്നത്.”

വിവാഹംകഴിഞ്ഞ്, ഒന്നരവര്‍ഷത്തിനുശേഷം അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. ആ കുഞ്ഞാണ് ഇപ്പോള്‍ ക്ലെപ്റ്റോമാനിയാരോഗിയായി, മറ്റുള്ളവര്‍ക്കുമുമ്പില്‍ കള്ളനായി,  മാതാപിതാക്കള്‍ക്കു തീരാവേദനയ്ക്കു കാരണമായി ഇപ്പോളിവിടെ  നില്ക്കുന്നത്.

ഞാന്‍ അവളോടു ചോദിച്ചു, “കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നീയെത്രതവണ നിന്റെ ഭര്‍ത്താവിനെ കള്ളനെന്നും ചതിയനെന്നും വിളിച്ചിട്ടുണ്ട്?”

“എത്രയാണെന്നറിയില്ല, അങ്ങനെ വിളിക്കാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടാകില്ല. ദിവസവും പലതവണ വിളിച്ചിട്ടുണ്ട്.” അവള്‍ മോഹാലസ്യപ്പെടുന്ന അവസ്ഥയിലേക്കെത്തി. 

അതില്‍നിന്നു മോചിതയായപ്പോള്‍ അവള്‍ ചോദിച്ചു: “എന്തു പരിഹാരമാണ്, എനിക്കിതിനു ചെയ്യാൻകഴിയുക?”

ഞാന്‍ പറഞ്ഞു. “ക്ലെപ്റ്റോമാനിയയ്ക്കു ചികിത്സയില്ലെന്നു ഡോക്ടര്‍മാര്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ?  ഇനി നിനക്കു ചെയ്യാനാകുന്നത് ഇത്രയേയുള്ളൂ, ഈ ദിവസംമുതല്‍ നിന്റെ ഭര്‍ത്താവുകേള്‍ക്കേ, എന്റെ ഭര്‍ത്താവു ചതിയനല്ല, കള്ളനല്ലായെന്ന്‌ ഉറക്കെ പറയുക. എത്രതവണ പറയാനാകുമോ അത്രയുംതവണ പറയുക.”

അവള്‍ അപ്പോള്‍ത്തന്നെ പറഞ്ഞുതുടങ്ങി. “എന്റെ ഭര്‍ത്താവു ചതിയനല്ലാ, കള്ളനല്ലാ” അവള്‍ പറഞ്ഞുകൊണ്ടിരിക്കേ, കുഞ്ഞിനെക്കൂടെ അകത്തേയ്ക്കു കൊണ്ടുവന്ന് അവളുടെയടുത്തു നിറുത്തി. 

അന്നേദിവസം ഒരു നൂറുതവണയെങ്കിലും അവള്‍ അതു പറഞ്ഞിട്ടുണ്ടാകും.

ഞാന്‍ അവളോടു പറഞ്ഞു: “എന്റെ മകളേ, നിങ്ങള്‍ ഒന്നിച്ചായിരിക്കുമ്പോഴെല്ലാം നീയിതുറക്കെപ്പറയണം. കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയുംവേണം.”

രണ്ടാഴ്ചയ്ക്കുശേഷം അവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞു. “കര്‍ത്താവു ഞങ്ങളെയനുഗ്രഹിച്ചു. അവന്റെ സ്വഭാവം പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും വലിയ മാറ്റമുണ്ട്. മുമ്പു പതിനഞ്ചു സാധനങ്ങള്‍വരെ അവന്‍ ഓരോ ദിവസവും കൊണ്ടുവരുമായിരുന്നു. ഇപ്പോളത് ഒന്നോ രണ്ടോ ആയി ചുരുങ്ങിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ പരമാവധി അഞ്ചു സാധനങ്ങള്‍വരെ കൊണ്ടുവന്നിട്ടുണ്ട്.”

“നീയെത്രതവണ ഭര്‍ത്താവിനെ കള്ളനെന്നും ചതിയനെന്നും വിളിച്ചോ അത്രയുംതവണകള്‍തന്നെ എന്റെ ഭര്‍ത്താവു ചതിയനല്ലാ, കള്ളനല്ലായെന്ന് ഏറ്റുപറഞ്ഞു കഴിയുമ്പോള്‍, കുഞ്ഞു പൂര്‍ണ്ണമായും ഈ രോഗത്തില്‍നിന്നു സുഖംപ്രാപിക്കും. കുഞ്ഞുകൂടെ കേള്‍ക്കുംവിധത്തില്‍  നിന്റെ ഭര്‍ത്താവിനോട് ഇതുറക്കെപ്പറഞ്ഞുകൊണ്ടിരിക്കുക.” പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാന്‍ അവര്‍ക്കു മറുപടി നല്കി.

ഒരുമാസംകഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഫോണില്‍ വിളിച്ചുപറഞ്ഞു: “ഇപ്പോള്‍ എല്ലാദിവസവും എന്തെങ്കിലും കൊണ്ടുവരുന്ന ശീലം മാറിയിട്ടുണ്ട്. എന്നാലും വല്ലപ്പോഴും ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ കൊണ്ടുവരാറുണ്ട്.”

ഞാന്‍ പറഞ്ഞു: “ഇനി കുഞ്ഞുകേള്‍ക്കുംവിധം ഇങ്ങനെ പറയുക, ‘എന്റെ ഭര്‍ത്താവ് നല്ലവനാണ്, മിടുക്കനാണ്.’”

അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷം, ഈ കുഞ്ഞ് മറ്റുള്ളവരുടെ വസ്തുക്കള്‍ ഒന്നും എടുക്കാതെയായി. അതോടൊപ്പംതന്നെ അവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. ജാന്‍സിക്ക്‌ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപികയായി ജോലികിട്ടി. ജോസിന്റെ ബിസിനിസില്‍ വലിയ പുരോഗതിയുണ്ടായി. അധികംവൈകാതെ അവര്‍ക്കൊരു പെണ്‍കുഞ്ഞിനെക്കൂടെ നല്കി കര്‍ത്താവ് അവരയനുഗ്രഹിച്ചു. ഇന്നവര്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.

നമ്മള്‍ ത്രികാലജപം ചൊല്ലുമ്പോള്‍ എല്ലാദിവസവും പ്രാര്‍ത്ഥിക്കാറുണ്ടല്ലോ, ‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു’വെന്ന്. ദൈവവചനം മാസംധരിച്ച്, ഈശോയായതുപോലെ നമ്മുടെ വാക്കുകള്‍ മാംസംധരിച്ചു നമ്മുടെയിടയില്‍ വസിക്കും. തിന്മയുടെ വാക്കുകള്‍ പൈശാചിക സാന്നിദ്ധ്യമായും നന്മയുള്ള വാക്കുകള്‍ അനുഗ്രഹമായും നമ്മുടെ ജീവിതത്തിലേക്കു തിരികെവരും. അതുകൊണ്ടുതന്നെ നമ്മുടെ വാക്കുകള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചുംമാത്രം പറയുക. ആത്മീയമായ നിറവോടുകൂടെ നമ്മള്‍ പറയുന്ന വാക്കുകള്‍ അനുഗ്രഹദായകമാകും.

മാതാപിതാക്കളെയും ഗുരുക്കന്മാരേയും വേദനിപ്പിക്കരുത്, ശാപം ഫലിക്കുമെന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനപരമായ കാരണമിതുതന്നെ. അബദ്ധത്തില്‍ നമ്മുടെ നാവില്‍നിന്നു തിന്മയായ വാക്കുകള്‍ ഉതിര്‍ന്നുവെങ്കില്‍, ദൈവാത്മാവില്‍ നിറഞ്ഞുനിന്ന്, ആ വ്യക്തിതന്നെ അതിനെ തള്ളിപ്പറഞ്ഞാല്‍, ആ തിന്മയുടെ വാക്കുകള്‍ അല്ലെങ്കില്‍ ആ ശാപവചസ്സുകള്‍ നിര്‍വ്വീര്യമായിപ്പോകും. മാതാപിതാക്കള്‍ക്കു ദൈവംനല്കിയ അധികാരം അവര്‍ ദുര്‍വിനിയോഗംചെയ്‌താല്‍, അതു ദൈവതിരുമുമ്പില്‍ ഏറ്റുപറഞ്ഞ്, തങ്ങളുടെ വാക്കുകള്‍മൂലമുണ്ടായ തിന്മകള്‍ നീക്കിക്കളയണമേയെന്നു പ്രാര്‍ത്ഥിച്ചാല്‍, ഈശോ അതുനിര്‍വ്വീര്യമാക്കുമെന്നു നാമോരോരുത്തരും തിരിച്ചറിയണം.
------------------------

2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

2019 ജൂൺ 22, ശനിയാഴ്‌ച

എല്ലാം ദിവ്യകാരുണ്യസമ്മാനം

ആലപ്പുഴയുടെ വടക്കുഭാഗത്ത്, ദേശീയപാതയുടെ പടിഞ്ഞാറായുള്ള ഒരു ചെറിയ കടലോരഗ്രാമമാണു തുമ്പോളി. ഇവിടെനിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ വലിയ ലോകത്തിലേക്കു് നടന്നുകയറിയ ഡോക്ടർ നിർമ്മൽ ഔസേപ്പച്ചന്റെ ജീവിതത്തിലെ ദൈവാശ്രയത്തത്തിന്റേയും പ്രാർത്ഥനാ ജീവിതത്തിന്റേയും സാക്ഷ്യങ്ങൾ ഗ്രാമത്തിനൊന്നാകെ വലിയ സാക്ഷ്യമായിത്തീർന്നിരിക്കുകയാണ്.

ദൈവത്തിലെങ്ങനെയാശ്രയിക്കണമെന്നും കർത്താവിന്റെ കരംപിടിച്ച് എങ്ങനെയാണു പ്രതിസന്ധികളെ തരണംചെയ്യേണ്ടത് എന്നുമുള്ള ജീവിതസാക്ഷ്യവും പരിശീലനവുമാണ്, മൂന്നുവർഷത്തെ എം.ബി.ബി.എസ്. പഠനത്തിനുശേഷം സാമ്പത്തിക പ്രതിസന്ധികൾമൂലം മെഡിക്കൽകോളേജിൽനിന്നു പടിയിറങ്ങേണ്ടിവന്ന പിതാവ് ഔസേപ്പച്ചൻ, നിർമ്മലിനു നല്കിയ ഏറ്റവും വലിയ പിതൃസ്വത്ത്.

1980കളുടെ അവസാനത്തിൽത്തന്നെ കരിസ്മാറ്റിക് നവീകരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഔസേപ്പച്ചനും ഹോമിയോ ഡോക്ടറായ ഭാര്യ വിനീതയും.
B. Sc. കെമിസ്ട്രി ബിരുദധാരിയായ ഔസേപ്പച്ചൻ, അദ്ദേഹത്തിന്റെ ആത്മീയഗുരുവും കരിസ്മാറ്റിക് ധ്യാനഗുരുവുമായിരുന്ന ഫാ. ജോസഫ് കിഴക്കേടം SJ യുടെ കരിസ്മാറ്റിക് പ്രവർത്തനങ്ങളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാളുകളിലാണ്, ഭാര്യയുടെ പ്രോത്സാഹനത്താൽ, മെഡിക്കൽ എൻട്രൻസ് എഴുതിയതും നിർമ്മലിന് അഞ്ചു വയസ്സുള്ളപ്പോൾ പരിയാരം മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ്. ബാച്ചിൽ പ്രവേശനംനേടിയതും. സാമ്പത്തിക പ്രശ്നങ്ങൾമൂലം, അന്നു പഠനം പൂർത്തിയാക്കാൻ കഴിയാതെപോയത് ഇന്നു വലിയ ദൈവാനുഗ്രഹമായിമാറിയതായി ഔസേപ്പച്ചൻ കരുതുന്നു. 

അദ്ദേഹത്തിന്റെ ഒരു പ്രസംഗംകേൾക്കാനിടയായ അമൽ എന്ന ഒരു വിദ്യാർത്ഥി, മെഡിക്കൽ എൻട്രൻസ് വിജയിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി, ഔസേപ്പച്ചന്റെ വീട്ടിലേക്കു കടന്നുവന്നതാണ് ക്രൈസ്റ്റ് കോളേജ് എന്ന സ്ഥാപനത്തിലേക്കുള്ള വിത്തുപാകാനുണ്ടായ നിമിത്തം. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഔസേപ്പച്ചൻ സാറിന്റെ പ്രസംഗംകേട്ട അമൽ, എഞ്ചിനീയറിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്, എം.ബി.ബി.എസ് എന്ന സ്വപ്നവുമായി അദ്ദേഹത്തെത്തേടിയെത്തിയത്. ആ കുട്ടിയെ, ഒരു വർഷം തന്റെ വീട്ടിൽനിറുത്തി, സ്വന്തം പുത്രനെയെന്നപോലെ പ്രാർത്ഥനയിലും പഠനത്തിലും പരിശീലനം നല്കി, എം.ബിബി.എസ് എൻട്രൻസ് പാസാകാൻ ഔസേപ്പച്ചൻ സഹായിച്ചു.

ഇക്കഥയറിഞ്ഞ്, തുടർന്നുള്ള വർഷങ്ങളിലും ഒന്നു രണ്ടു വിദ്യാർത്ഥികൾ ഔസേപ്പച്ചന്റെ വീട്ടിൽവന്നുനിന്നു പഠിക്കുകയും മെഡിക്കൽപ്രവേശനം നേടുകയും ചെയ്തു. ഒരേവർഷംതന്നെ അഞ്ചുകുട്ടികൾക്ക് ഒരുമിച്ച് മെഡിക്കൽപ്രവേശനം നേടാനായതിനെത്തുടർന്നാണ്‌, കൂടുതൽപേർ അന്വേഷിച്ചെത്തിത്തുടങ്ങിയതും ഔസേപ്പച്ചന്റെ വീട്ടിൽത്തന്നെ ക്രൈസ്റ്റ് കോളേജ് എന്ന എൻട്രൻസ് പരിശീലന സ്ഥാപനത്തിനു തുടക്കമായതും.

ഗുരുകുലവിദ്യാഭ്യാസ മാതൃകയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിൽ, പ്രഭാത പ്രാർത്ഥനയോടെയാണു ദിവസം ആരംഭിക്കുന്നതു്. തുടർന്നു് എല്ലാ വിദ്യാർത്ഥികളുമൊന്നിച്ച് ദിവ്യബലിക്കായി ദേവാലയത്തിലേക്കു്. (കത്തോലിക്കരല്ലാത്ത വിദ്യാർത്ഥികൾക്കു നിർബന്ധമല്ല)
കൃത്യമായ ഇടവേളകളിൽ കുമ്പസാരിക്കാനും കുട്ടികൾക്ക് അവസരം നല്കുന്നു. ക്രൈസ്റ്റ് കോളേജിൽനിന്നുയരുന്ന ദൈവസ്തുതികളുടെ ശബ്ദം, ഇന്നു തുമ്പോളിഗ്രാമത്തിൽ,  അലയടിക്കുന്നു. പ്രതിസന്ധികളിലും പരാജയങ്ങളിലും ദൈവത്തിലാശ്രയിക്കാനും ദൈവവചനത്തിലൂടെ ശക്തിപ്രാപിക്കാനുമാണ്, ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്അക്കാദമിക വിഷയങ്ങളിൽ, അതാതു വിഷയത്തിൽ ഡോക്ടറേറ്റുനേടിയ അദ്ധ്യാപകരാണു പരിശീലകരായുള്ളത്. അപ്രകാരം പ്രാർത്ഥനയും പഠനവും ഒന്നിച്ചു മുമ്പോട്ടു കൊണ്ടുപോകുന്നതാണ് ക്രൈസ്റ്റ് കോളേജിന്റെ അന്തരീക്ഷം. പ്രാർത്ഥനകളിൽ താല്പര്യമില്ലാത്ത കുട്ടികൾക്കായി കൊമ്മാടി എന്ന സ്ഥലത്ത്, കൺവൻഷണൽ രീതിയിലുള്ള പരിശീലനകേന്ദ്രവുമുണ്ട്.

വീട്ടിലെ, ഈ പ്രാർത്ഥനയുടേയും പഠനത്തിന്റെയും ചുറ്റുപാടുകൾക്കുള്ളിലാണ്, ഡോക്ടർ നിർമ്മലും സഹോദരിയും വളർന്നുവന്നത്.
ഒരുദിവസംപോലും വിശുദ്ധ കുർബാനമുടക്കാത്ത, ഏതു പ്രതിസന്ധിവന്നാലും അതിനു പരിഹാരംതേടാൻ ജപമാലയുമായി പ്രാർത്ഥനാമുറിയിലേക്കുമാത്രംപോകുന്ന, മാതാപിതാക്കൾനല്കിയ സാക്ഷ്യമാണ്, തന്നെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളർത്തിയതെന്ന് ഡോ. നിർമ്മൽ സാക്ഷ്യപ്പെടുത്തുന്നു.

"സ്കൂളിലും കോളേജിലും ഞാൻ ആബ്സെൻഡ് ആയ ദിവസങ്ങളുണ്ടു്. എന്നാൽ ഒന്നുമുതൽ പന്ത്രണ്ടുവരെ, സൺഡേസ്കൂൾ ക്ലാസുകളിൽ ഒരിക്കൽപ്പോലും ഞാൻ ആബ്സെൻഡ് ആയിട്ടില്ല. പത്തു വയസ്സിലാണു ഞാൻ ആദ്യകുർബ്ബാന സ്വീകരിച്ചത്. ദൈവാനുഗ്രഹത്താൽ അതിനുശേഷം ഇന്നുവരെ ഒരു ദിവസംപോലും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതിരുന്നിട്ടില്ല." ഡോക്ടർ നിർമ്മൽ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും, എവിടെയായാലും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാൻ ദൈവം വഴിയൊരുക്കുമെന്ന് ഡോക്ടർ ഉറച്ചുവിശ്വസിക്കുന്നു.

"ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളപ്പോഴെല്ലാം ദിവ്യബലിയിൽ സംബന്ധിക്കാൻ കർത്താവു വഴിയൊരുക്കിയിട്ടുണ്ടു്. ചില സ്ഥലങ്ങളിൽ പ്രഭാതബലിയർപ്പണത്തിനെത്താൻവേണ്ടിമാത്രം രാത്രിയിൽ ഉറക്കമിളച്ചു യാത്രചെയ്യേണ്ടതായും വന്നിട്ടുണ്ടു്. പലയിടങ്ങളിലും ദേവാലയത്തിനടുത്തായി താമസസൗകര്യം ലഭിച്ചിട്ടുണ്ടു്. വിശുദ്ധ കുർബ്ബാന മുടക്കരുത് എന്ന നമ്മുടെ ആഗ്രഹവും പ്രാർത്ഥനയും കർത്താവറിയുന്നുണ്ടു്. ഒരേയൊരു പള്ളിമാത്രമുള്ള ഒരു സ്ഥലത്ത്, കർത്താവ് എന്നെ ദിവ്യബലിക്കായി ആ പള്ളിയിലെത്തിച്ചു. ബിജാപുരിലുള്ള ഒരേയൊരു ദേവാലയത്തിലും ദിവ്യബലിയിൽ പങ്കുകൊള്ളാൻ ദൈവമിടവരുത്തിയിട്ടുണ്ടു്." ഡോക്ടർ നിർമ്മൽ പറഞ്ഞു.

ലോഗോസ് ക്വിസിൽ എല്ലാവർഷവും പങ്കെടുക്കുന്ന നിർമ്മൽ, പലതവണ രൂപതാതലത്തിൽ വിജയിയായിട്ടുണ്ടു്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായാണു വചനം പഠിച്ചതെങ്കിലും ജീവിതത്തിൽ ആവശ്യമായ ഘട്ടങ്ങളിലെല്ലാം ആവശ്യമായ വചനം ദൈവം ഓർമ്മപ്പെടുത്താറുണ്ടു്. ഏതു സാഹചര്യത്തിലും ബൈബിൾതുറന്നു വായിക്കുമ്പോൾ, കൃത്യമായി വഴികാട്ടിക്കൊണ്ടു ദൈവം സംസാരിക്കാറുണ്ടെന്നു ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ശാസനയാകാം, ചിലപ്പോൾ തിരുത്തലാകാം, ചിലപ്പോൾ പ്രത്യാശയുടെ വചനമാകാം. ഒരിക്കൽപ്പോലും ഇരുട്ടിൽത്തപ്പുന്ന അനുഭവമുണ്ടായിട്ടില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. നാലാം ശ്രമത്തിലാണു ഡോക്ടർ നിർമ്മൽ, സിവിൽ സർവ്വീസ് നേടിയത്. എന്നാൽ സിവിൽ സർവ്വീസിനായി പ്രാർത്ഥിച്ചു വചനമെടുത്തപ്പോഴെല്ലാം പ്രത്യാശയുടെ വചനങ്ങളാണു ലഭിച്ചിട്ടുള്ളത്. പരാജിതനായി വന്നു ബൈബിൾതുറക്കുമ്പോഴും ലഭിച്ചിരുന്ന, പ്രത്യാശയുടെ വചനങ്ങൾ നല്കിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്.

പഠിക്കുന്ന കുട്ടികളോടു് ഡോക്ടർ നിർമ്മൽ പറയുന്നതിതാണ്. "നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധതപുലർത്തുക. ദൈവം സർവ്വശക്തനാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ എല്ലാക്കാര്യങ്ങളിലും ദൈവം നിങ്ങളെ സഹായിക്കുമെന്നു് ഉറച്ചു വിശ്വസിക്കുക. എല്ലായ്പോഴും ദൈവത്തോടു ചേർന്നുനില്ക്കുക, ദൈവം നിങ്ങളോടു ചേർന്നുനില്ക്കും. പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുള്ളതിതാണ്, ദൈവം സർവ്വശക്തനാണ്, ദൈവത്തിനെല്ലാം ചെയ്യാൻകഴിയും. എന്നാൽ ദൈവം എന്നെ തെരഞ്ഞെടുത്തിട്ടുണ്ടോ? അതിനുള്ള കഴിവും യോഗ്യതയുമെനിക്കുണ്ടോ?

ദൈവത്തിന്റെ തെരഞ്ഞെടുപ്പുകൾ നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. പൂർണ്ണരായ ആളുകളെയല്ല, ദൈവം തെരഞ്ഞെടുത്തിട്ടുള്ളത്.

വിക്കനായ മോശയെയാണ് ഇസ്രായേൽജനത്തിന്റെ നേതാവായി തെരഞ്ഞെടുത്തത്. ദൈവം, അദ്ദേഹത്തിന്റെ വിക്കു മാറ്റിക്കൊടുക്കുന്നതുപോലുമില്ല. മീൻപിടുത്തക്കാരനായ,  അക്ഷരാഭ്യാസമില്ലാത്ത പത്രോസിനെയാണു സഭയുടെ തലവനായി ദൈവം തെരഞ്ഞെടുത്തത്.
ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്ത പൗലോസിനെയാണ്, സഭയുടെ അടിസ്ഥാനപരമായ ദൈവശാസ്ത്രം രൂപീകരിക്കാനായി തെരഞ്ഞെടുത്തത്. ദാവീദിനെ തെരഞ്ഞെടുക്കുമ്പോൾ ദൈവം വ്യക്തമായിപ്പറയുന്നുണ്ട്, മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നതെന്ന്. കുറവുകളും പോരായ്മകളും ഇല്ലായ്മകളുമുള്ളവർതന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരുംതന്നെ! 

നമ്മൾ ദൈവത്തോടു സത്യസന്ധതപുലർത്തി, അവിടുത്തോടു ചേർന്നു നില്ക്കുക. നമ്മുടെ പ്രവൃത്തികൾ സത്യസന്ധതയോടെ ചെയ്യുക. സങ്കീർത്തനം 51:6ൽ പറയുന്നതുപോലെ, ഹൃദയപരമാർത്ഥതയാണ് ദൈവമാഗ്രഹിക്കുന്നത്. നിങ്ങൾ അപ്രകാരമായാൽ ദൈവം നിങ്ങളെ ഉയർത്തിനിറുത്തുകതന്നെ ചെയ്യും. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നുവെന്നു പറയുകയും അതിൽ ഉറപ്പില്ലാതിരിക്കുകയുംചെയ്താൽ, അവിശ്വാസിയാണു നിങ്ങളേക്കാൾ ഭേദം!

വിശുദ്ധ കുർബ്ബാനയിലും പ്രാർത്ഥനയിലും ജപമാലയിലും അടിയുറച്ച്, ഡോക്ടർ നിർമ്മലും അദ്ദേഹത്തിന്റെ മാതാപിതാക്കളും നല്കുന്ന മാതൃക, നമ്മുടെ കുടുംബങ്ങളിലും പകർത്താൻ ശ്രമിക്കാം. നമ്മുടെ വിശ്വാസത്തിൽ നൂറുശതമാനം സത്യസന്ധതയുള്ളവരായി, ദൈവത്തോടു ചേർന്നുനില്ക്കാം. നമ്മളേയും നമ്മുടെ മക്കളേയും കർത്താവു കൈപിടിച്ചു നടത്തിക്കൊള്ളും.

------------------------

2019 ജൂൺ 9ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

2019 മേയ് 2, വ്യാഴാഴ്‌ച

കർത്താവിനു തെറ്റുപറ്റില്ല...


ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവിൽനില്ക്കുമ്പോഴും എബിയും സൂസനും ഉറച്ചശബ്ദത്തിൽപ്പറയുന്നു: "കർത്താവിനു തെറ്റുപറ്റില്ല. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."

2018 ഒക്ടോബർ 19 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് കോട്ടയം ചിങ്ങവനം സ്വദേശികളായ എബിയുടേയും സൂസന്റേയും മക്കൾ, എൽദോ (27 വയസ്സ്), എൽജോ (24 വയസ്സ്) എന്നിവരെ കർത്താവു തന്റെ സന്നിധിയിലേക്കു തിരികെ വിളിച്ചതു്.

സഹോദരന്മാർ എന്നതിനേക്കാളുപരി, അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് എൽദോയും എൽജോയും കഴിഞ്ഞിരുന്നതു്. സാധിക്കുന്നിടത്തെല്ലാം അവർ ഒന്നിച്ചായിരുന്നു. ഒരേ കട്ടിലിലായിരുന്നു ഉറക്കം. അന്ത്യനിദ്രയിലും അനുജൻ എൽജോയെ തന്നോടുചേർത്തു പുണർന്നായിരുന്നു എൽദോ കണ്ണടച്ചത്...

തങ്ങളുടെ വിശ്വാസവും പ്രാർത്ഥനാ ജീവിതവും മക്കളിലേക്കു പകർന്നുകൊടുത്താണ് എബിയും സൂസനും മക്കളെ വളർത്തിയതു്. വീട്ടിലേയും നാട്ടിലേയും എന്താവശ്യത്തിനും എൽദോയും എൽജോയും മുൻപന്തിയിലുണ്ടായിരുന്നു. എൽദോ സമുദായപ്രവർത്തകനെന്നനിലയിലും എൽജോ വേദപാഠ അദ്ധ്യാപകനെന്നനിലയിലും ഇടവകയിൽ സജീവമായിരുന്നു.

കേരളത്തെമുഴുവൻ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ നാളുകളിൽ, രക്ഷാപ്രവർത്തനങ്ങളിലും ദുരിതബാധിതർക്കു് ആശ്വാസമെത്തിക്കുന്നതിലും പ്രശംസനീയമായ പ്രവർത്തനങ്ങളുമായി, ആ സഹോദരന്മാർ സജീവമായിരുന്നു.

പരുമലയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്ന എൽദോയും ചങ്ങനാശ്ശേരിയിലെ കുറ്റൂരിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന എൽജോയും ഒന്നിച്ചായിരുന്നു ജോലിസ്ഥലങ്ങളിലേക്കു പോയിരുന്നതു്. 

2018 ഒക്ടോബർ 18 ഒരു ഹർത്താൽദിനമായിരുന്നു. അന്നു്, സഹോദരന്മാർ രണ്ടുപേരുംചേർന്നു്, വീടും പരിസരവും വൃത്തിയാക്കി. എല്ലാം അടുക്കിയൊതുക്കിവച്ചു. പിറ്റേന്നുരാവിലെ, അമ്മ നല്കിയ ഉച്ചഭക്ഷണപ്പൊതിയും വാങ്ങി, മാതാപിതാക്കൾക്കു സ്നേഹചുംബനങ്ങൾ നല്കി, സന്തോഷത്തോടെ യാത്രയായവരുടെ, നിർജ്ജീവശരീരങ്ങളാണ്, വൈകുന്നേരം വീട്ടിലേക്കു മടങ്ങിയെത്തിയതു്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ ഒരു ചരക്കുലോറിയെ മറികടക്കുമ്പോൾ, എതിർദിശയിൽവന്ന കാറിലിടിച്ചുമറിഞ്ഞ്, ഒരു ടിപ്പർലോറിക്കു മുന്നിലേക്കു വീണു. എൽജോ തൽക്ഷണം മരിച്ചു. അല്പമകലെ തെറിച്ചുവീണ എൽദോ റോഡിലിഴഞ്ഞ്, അനുജന്റെയടുത്തെത്തി, അവനെ നെഞ്ചോടുചേർത്തു പുണർന്നു്, അന്ത്യശ്വാസം വലിച്ചു.

ഇടവകയ്ക്കും നാടിനും വലിയ നടുക്കമേകിക്കൊണ്ടായിരുന്നു ആ വാർത്തയെത്തിയതു്. തങ്ങളുടെ പൊന്നോമനകൾ ഇനി തങ്ങളോടൊപ്പമില്ല എന്ന അറിവു്, എബിയേയും സൂസനേയും തളർത്തിക്കളഞ്ഞു. ഇനിയെന്തിനു ജീവിച്ചിരിക്കണമെന്നാണ് ആ രാത്രിയിൽ അവർ ചിന്തിച്ചത്. അതുവരെ മുറുകെപ്പിടിച്ചിരുന്ന ക്രിസ്തുവിശ്വാസം പരീക്ഷിക്കപ്പെട്ട ഒരു രാത്രിയാണു കടന്നുപോയത്. എന്നാൽ അനേകരുടെ പ്രാർത്ഥനകൾ, ആ ദുരിതരാത്രി നീന്തിക്കടക്കാൻ, അവർക്കു ശക്തിനല്കി.

വൈദികരും മെത്രാന്മാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ ഭവനത്തിലെത്തി, എബിയേയും സൂസനേയും ആശ്വസിപ്പിച്ചു. പലരും പ്രത്യാശയുടെ തിരുവചനങ്ങൾ പങ്കുവച്ചു. മക്കൾ ഇല്ലാതായതല്ലാ, നിത്യജീവനിലേക്കു പ്രവേശിച്ചതാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻകഴിഞ്ഞപ്പോൾ, ദൈവത്തിലേക്കു വീണ്ടും മുഖമുയർത്താൻ അവർക്കുകഴിഞ്ഞു. വിദേശത്തുനിന്നു്, ചില ബന്ധുക്കൾ വന്നെത്താനുണ്ടായിരുന്നതിനാൽ 22- നാണു മൃതസംസ്കാരം നടത്തിയതു്.

"മക്കളുടെ മൃതദേഹങ്ങൾക്കരികിൽ നിൽക്കുമ്പോൾ പരിശുദ്ധ അമ്മയായിരുന്നു എന്റെ മനസ്സുനിറയെ. 33 വയസ്സുള്ള പുത്രൻ കുരിശിൽ പിടഞ്ഞുമരിക്കുന്നതു കണ്ടപ്പോഴും ദൈവഹിതത്തിനു കീഴ്വഴങ്ങിയ അമ്മ എന്നെ ധൈര്യപ്പെടുത്തി." സൂസൻ പറഞ്ഞു.
 
"ആ ആഴ്ചയിൽത്തന്നെ രേണുച്ചേച്ചിയുടെ വിളിയെത്തി. മക്കളുടെ മരണവാർത്തയറിഞ്ഞ്, ഫോൺനമ്പർ തേടിപ്പിടിച്ച്, ഞങ്ങളെ ആശ്വസിപ്പിക്കാനായി വിളിച്ചതാണു ചേച്ചി. രേണുച്ചേച്ചിയുടെ വാക്കുകൾ വളരെ ആശ്വാസവും പ്രത്യാശയും നല്കുന്നവയായിരുന്നു. പിന്നീടു് ബ്ലസഡ് ഫാമിലിയിലെ അംഗങ്ങളായ നിരവധിപേർ ഞങ്ങളെ വിളിക്കുകയും പ്രത്യാശാപൂർണ്ണമായ വചനങ്ങളാൽ ആശ്വസിപ്പിക്കുകയുംചെയ്തു.

2018 ഡിസംബർ മാസത്തിൽ ബ്ലെസഡ് ഫാമിലിയുടെ ആത്മീയഗുരുവായ ഫാ. ദാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ ബ്ലെസഡ് ഫാമിലിയിലെ അംഗങ്ങൾക്കുമാത്രമായിനടത്തിയ ധ്യാനത്തിൽ പങ്കെടുക്കാനായതും വലിയ ആത്മധൈര്യം നല്കി. മക്കൾ മരിച്ചുപോയതല്ല, ദൈവസന്നിധിയിലേക്കു മടങ്ങിപ്പോയതാണ് എന്നു മനസ്സിലാക്കാൻ സാധിച്ചതാണ് ആ ധ്യാനംനല്കിയ ഏറ്റവും വലിയനേട്ടം. സ്വർഗ്ഗത്തിൽ വീണ്ടുമവരെ കണ്ടുമുട്ടാനാകുമെന്ന ഉറപ്പ്, ഞങ്ങൾക്കിന്നുണ്ടു്."

"എന്തിനു രണ്ടുപേരെയും ഒരുമിച്ചു വിളിച്ചു, ഒരാളെയെങ്കിലും ഞങ്ങൾക്കു തന്നുകൂടായിരുന്നോയെന്ന് ചിലപ്പോഴെല്ലാം ഞങ്ങൾ പരസ്പരം പറയുകയും ദൈവത്തോടു പരാതിപ്പെടുകയുംചെയ്യാറുണ്ട്. അപ്പോഴെല്ലാം ഞങ്ങൾക്കുതോന്നും, കർത്താവിനു തെറ്റുപറ്റില്ലെന്ന്. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."  എബി പറഞ്ഞു.

രണ്ടുമക്കളും ദൈവസന്നിധിയിലേക്കു മടങ്ങിയിട്ട്, ആറുമാസംപോലും തികഞ്ഞില്ലെങ്കിലും തങ്ങളുടെ വേദനകൾ വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഈ കുടുംബം വിശ്വാസിസമൂഹങ്ങൾക്കെല്ലാം മാതൃകയാണ്. കാലത്തിന്റെ തികവിൽ, തങ്ങളെക്കുറിച്ചുള്ള ദൈവഹിതമെന്തെന്നു പൂർണ്ണമായി തിരിച്ചറിയാനും അനേകർക്കുമുമ്പിൽ ക്രിസ്തുസാക്ഷ്യത്തിന്റെ പൊൻനാളമായി തെളിയാനും എബിയേയും സൂസനേയും ഈശോ അനുഗ്രഹിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.


------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

ദൈവികപദ്ധതികൾക്കുമുമ്പിൽ താഴ്മയോടെ

അമേരിക്കയിലെ കണക്ടിക്കട്ടിൽ താമസിക്കുന്ന സിബി ചെമ്മരപ്പള്ളി - ഷൈനി ദമ്പതിയുടെ ജോയൽ, ജെനി, ജെഫ്നി എന്നീ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജെഫ്നി. പത്തൊൻപതാം വയസ്സിലാണ് ഒരപകടത്തിലൂടെ ദൈവം ജെഫ്നിയെ തന്റെ സന്നിധിയിലേക്കു തിരികെവിളിച്ചത്.

സിബിയും ഷൈനിയും വിശ്വാസത്തിലുറച്ചവരായിരുന്നതിനാൽ മക്കളേയും വിശ്വാസവഴികളിൽത്തന്നെയാണു വളർത്തിയത്. തിന്മകളിൽവീഴാതിരിക്കാൻ എപ്പോഴും പ്രാർത്ഥനയിലായിരിക്കണമെന്നും ഞായറാഴ്ചകളിൽ ഒരു കാരണവശാലും വിശുദ്ധ കുർബ്ബാന മുടക്കരുതെന്നും ഉപദേശിച്ചിരുന്നു.

നിത്യവും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാനും ആഴ്ചയിൽ നാല് - അഞ്ചു ദിവസങ്ങൾ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും ഷൈനി സമയംകണ്ടെത്തിയിരുന്നു. 

ജെഫ്നിയുടെ വിയോഗത്തിനു് ഒരാഴ്ചമുമ്പു്  ഉപവാസത്തോടുകൂടെയുള്ള മൂന്നുദിവസത്തെ തപസ്സിൽ, ഷൈനി പങ്കെടുത്തിരുന്നു. അതിനെത്തുടർന്ന്, കാമ്പസുകളിൽ പഠിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി, ചില സുഹൃത്തുക്കളോടൊപ്പം  ജറീക്കോ പ്രാർത്ഥനയാരംഭിച്ചു. ഏഴുദിവസംകൊണ്ടു് അവസാനിക്കുന്ന ജറീക്കോ പ്രാർത്ഥനയുടെ ആറാംദിവസം വൈകുന്നേരമാണ്, ജെഫ്നി അപകടത്തിൽപ്പെട്ടു് നിത്യതയിലേക്കു യാത്രയായത്.

ഈ ദുരന്തത്തെ ദൈവകരങ്ങളിൽനിന്നേറ്റു വാങ്ങി, ഷൈനി പറയുന്നതു നമുക്കു ശ്രദ്ധിക്കാം.

എല്ലാ തിന്മകളിൽനിന്നും അപകടങ്ങളിൽനിന്നും മക്കളെ രക്ഷിക്കണമേയെന്ന നിയോഗത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇങ്ങനെയൊരപകടം സംഭവിച്ചുവെന്നറിഞ്ഞപ്പോൾ അതൊട്ടുംതന്നെ ഉൾക്കൊള്ളാനായില്ല... 

ഞങ്ങളുടെ മനസ്സുകൾക്ക് ഈ വാർത്ത പെട്ടെന്നു സ്വീകരിക്കാനായില്ലെങ്കിലും ആത്മസംയമനത്തോടെ പിടിച്ചു നില്ക്കാൻ പരിശുദ്ധാത്മാവ് ഞങ്ങൾക്കെല്ലാം ശക്തിനല്കിയിരുന്നു. ആ വാൾ ഞങ്ങളിലേക്കു തുളഞ്ഞുകയറിയിട്ടില്ലാത്തവിധത്തിൽ ശാന്തതയോടെ നില്കാനും എല്ലാക്കാര്യങ്ങളും വേണ്ടവിധംചെയ്യാനും ഞങ്ങൾക്കു സാധിച്ചു. അതെങ്ങനെയെന്ന് ഇന്നോർക്കുമ്പോൾ വലിയ അദ്ഭുതംതോന്നുന്നു. സംസ്കാരസമയത്തുപോലും വലിയ ശക്തിയും ധൈര്യവും ദൈവികസംരക്ഷണവും അനുഭവിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ കാപ്പ ഞങ്ങളെ പൊതിഞ്ഞിരുന്നു. 

മകളുടെ നിർജ്ജീവമായ ദേഹം, കണ്മുമ്പിൽ കാണുമ്പോഴും അവൾ ഈശോയോടൊപ്പമാണ്, ദിവ്യകാരുണ്യനാഥനോടൊപ്പമാണ് എന്ന ചിന്തയാണു മനസ്സിൽ നിറഞ്ഞിരുന്നതു്. ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് മൃതസംസ്കാര കർമ്മങ്ങൾനടന്നത്. ദിവ്യകാരുണ്യനാഥന്റെ സാന്നിദ്ധ്യത്തിന്റേതായ ഒരാത്മീയ അനുഭവം എനിക്കുമെന്റെ ഭർത്താവിനുമുണ്ടായി. മദ്ധ്യാഹ്നസൂര്യൻ ദിവ്യകാരുണ്യ ഈശോയെപ്പോലെ ഗോതമ്പപ്പമായി ഞങ്ങളുടെ ഹൃദയത്തിലേക്കു കടന്നുവരുന്നതായാണു ഞങ്ങൾക്കു രണ്ടാൾക്കുമനുഭവപ്പെട്ടതു്. അതുകൊണ്ടുതന്നെ മകളുടെ ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോഴും സങ്കടം തോന്നിയതേയില്ല.

പ്രാർത്ഥിക്കുന്ന ഒരുപാടുപേർ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നതും ഞങ്ങളെ ബലപ്പെടുത്തിയിരുന്നു.
ഈശോയേ, എന്താണിങ്ങനെ സംഭവിച്ചത്? നീയെന്തുകൊണ്ട് അവളെ രക്ഷിച്ചില്ലാ എന്ന ചോദ്യം പലപ്പോഴും എന്റെ ഹൃദയത്തിലുയർന്നിരുന്നെങ്കിലും  ഒരിക്കൽപ്പോലും ഈശോയെ കുറ്റപ്പെടുത്താനോ ചോദ്യംചെയ്യാനോ ഞാൻ തുനിഞ്ഞില്ലായെന്നതും വലിയ ദൈവകൃപമൂലമാകണം. 

മാദ്ധ്യമപ്രവർത്തകരും പോലീസുമെല്ലാം വീട്ടിൽവന്നപ്പോഴെല്ലാം ജപമാല കൈയിലുയർത്തിപ്പിടിച്ചാണു ഞാൻ അവരോടെല്ലാം സംസാരിച്ചത്. ജപമാല കൈയിൽനിന്നു താഴെവയ്ക്കാൻ അപ്പോഴൊന്നും എനിക്കു സാധിച്ചിരുന്നില്ല.

ജഫ്നി, അവളുടെ കാമ്പസിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നതിനാൽ അവളുടെ വിയോഗത്തിന്റെ പിറ്റേന്നാൾ രാത്രി, യൂണിവേഴ്സിറ്റിയിലെ കുട്ടികൾ, കാമ്പസിൽ അവൾക്കായി ജാഗരണം സംഘടിപ്പിച്ചിരുന്നു. മകളുടെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസമായിട്ടും ഞങ്ങൾ രണ്ടാൾക്കും അതിൽ പങ്കെടുക്കാനുള്ള മനഃസാന്നിദ്ധ്യം ലഭിച്ചു. ധാരാളം കുട്ടികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുത്ത ആ ജാഗരണത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ജഫ്നിയുടെ വിശ്വാസത്തേയും പ്രാർത്ഥനയേയുംകുറിച്ചുള്ള സാക്ഷ്യങ്ങൾമാത്രമാണു ഞാൻ പങ്കുവച്ചത്. മകളുടെ വിയോഗത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം ദൈവമഹത്വത്തെക്കുറിച്ചു പ്രഘോഷിക്കാൻ എനിക്കന്നു സാധിച്ചതു ദൈവകൃപയാൽമാത്രമാണ്.

ദൈവികപദ്ധതിയുടെ ഭാഗമായാണ് ഈ അപകടം സംഭവിച്ചിട്ടുള്ളത്. അല്ലെങ്കിൽ തീർച്ചയായും ഈശോയ്ക്കു് ഇതൊഴിവാക്കാമായിരുന്നു. കാരണം വളരെ അസ്വാഭാവികമായ സാഹചര്യത്തിലാണ് ഈ അപകടംനടന്നത്. കാമ്പസിന്റെ മൈതാനത്തിലിരുന്ന കുട്ടിയുടെമേൽ ഫയർസർവ്വീസ് വാഹനമിടിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്.

ജഫ്നിക്ക് അപകടമുണ്ടായ അതേ രാത്രിയിൽ, അറ്റ്ലാന്റയിൽനടന്ന  ജാഗരണപ്രാർത്ഥനയിൽ, രാത്രി പന്ത്രണ്ടുമണിക്ക്, ഈശോ ഒരു സന്ദേശം നല്കിയിരുന്നു. കുന്നിൻമുകളിലുള്ള ഒരു കാമ്പസിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു കുട്ടി ഇന്നു മരിക്കാൻ പോകുന്നു. ആ കുട്ടിക്കായി ഒരു മണിക്കൂർ സ്തുതിച്ചു പ്രാർത്ഥിക്കുക എന്നതായിരുന്നു ആ സന്ദേശം. അവർ പന്ത്രണ്ടുമണിമുതൽ രണ്ടുമണിവരെ സ്തുതിച്ചു പ്രാർത്ഥിക്കുകയുംചെയ്തു. പോലീസ് റെക്കോഡിൽ ജഫ്നിയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് പുലർച്ചെ 1:15നാണ്. 

അതുപോലെ മറ്റുപലർക്കും സന്ദേശങ്ങൾകിട്ടിയതായി ഞങ്ങളോടു പങ്കുവച്ചിട്ടുണ്ട്. ഇത്രയേറെ സന്ദേശങ്ങൾ നല്കാമെങ്കിൽ അവളുടെ മരണം ഈശോയ്ക്ക് ഒഴിവാക്കാമായിരുന്നു. കാരണം അവളുടെ മരണംനടന്ന സാഹചര്യങ്ങളിൽ ഇനിയുമുത്തരംകിട്ടാത്ത ചില ചോദ്യങ്ങളും ദുരൂഹതകളുമുണ്ടു്. ഈശോ ജെഫ്നിയുടെ മരണം ഒഴിവാക്കിയില്ലെങ്കിൽ, അതിനുപിന്നിൽ എന്തോ വലിയ ദൈവികപദ്ധതിയുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ആ ദൈവികപദ്ധതിയെന്തെന്നു വെളിപ്പെടുത്തിത്തരണമേയെന്നുമാത്രമാണു ഞങ്ങളുടെ പ്രാർത്ഥന.

ബ്ലെസഡ് ഫാമിലിയെക്കുറിച്ചും രേണുച്ചേച്ചിയെക്കുറിച്ചും എന്റെ ഭർത്താവിന്റെ ഒരു കസിൻവഴി ഞാൻ കേട്ടിട്ടുണ്ടായിരുന്നു. മകളുടെ വിയോഗത്തിനുശേഷം, രേണുച്ചേച്ചിയെ വിളിക്കാൻ ആ കസിൻ എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ വിളിച്ചില്ല. എന്നാൽ യാദൃശ്ചികമായി രേണുച്ചേച്ചിയുടെ സാക്ഷ്യം കേൾക്കാനിടയായപ്പോഴാണ്, ഞാൻ ചേച്ചിയെ വിളിക്കുകയും ഈ കൂട്ടായ്മയിൽ അംഗമാവുകയുംചെയ്തത്.

വലിയ ആത്മീയശക്തിനല്കുന്ന ഒരു കൂട്ടായ്മയാണു ബ്ലെസഡ് ഫാമിലി. ഇക്കഴിഞ്ഞ മാർച്ച് 22-23 തീയതികളിൽ പവിത്രമായ വിവാഹബന്ധങ്ങൾക്കായി, വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അമേരിക്കയിലുടനീളംനടത്തിയ ജപമാലറാലിയിൽ ക്യാപ്റ്റനായി പ്രവർത്തിക്കാൻ അതിന്റെ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. 

താല്പര്യമുണ്ടായിരുന്നെങ്കിലും എനിക്കെന്തോ ഭയംതോന്നി. ഇക്കാര്യം ഞാൻ ബ്ലെസഡ് ഫാമിലിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലറിയിച്ചപ്പോൾ അവർ എന്നെ ധൈര്യപ്പെടുത്തുകയും പ്രാർത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ആ പ്രാർത്ഥനകൾ നല്കിയ ശക്തിയിൽ ദൗത്യമേറ്റെടുക്കാനും വിജയിപ്പിക്കാനും ദൈവം എന്നെ സഹായിച്ചു. 

അതുപോലെ എല്ലാ ശുശ്രൂഷകളിലും ബ്ലെസഡ് ഫാമിലിയുടെ പ്രാർത്ഥനകൾ എന്നെ സഹായിക്കുകയും ബലപ്പെടുത്തുകയുംചെയ്യുന്നുണ്ടു്.

------------------------

2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

ദുരിതങ്ങള്‍ എനിക്കുപകാരമായി...

 2013 ജൂലൈയിലെ മാസാദ്യവെള്ളിയാഴ്ചയാണ് ജയിംസ് ദൈവതിരുമുമ്പിലേയ്ക്കു മടങ്ങിപ്പോയത്.

തിരുവല്ല സ്വദേശികളായ ബാബു - മോളി ദമ്പതിയുടെ രണ്ടുമക്കളിൽ ഇളയവനായിരുന്നു ജയിംസ്. മൂത്തതു മകൾ, അനു. ക്രിസ്തീയകുടുംബമെന്ന നിലയിൽ,  കുടുംബ പ്രാർത്ഥനകളും ജപമാലയും ഞായറാഴ്ചകളിൽ ദിവ്യബലിയർപ്പണവും മുടക്കാത്ത ശരാശരി വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു ബാബുവിന്റേത്. 

എന്നാൽ എപ്പോഴും ജപമാലചൊല്ലാനും നോമ്പെടുത്തു പ്രാർത്ഥിക്കാനും താല്പര്യംകാണിച്ചിരുന്നയാളായിരുന്നു ജയിംസ്. വിശുദ്ധനാടുകളൂം യൂറോപ്പിലെ തീർത്ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദർശിക്കാനുള്ള അവസരവും ദൈവം ജയിംസിനു നല്കി.

നാട്ടിൽ എഞ്ചിനീയറിംഗ് ബിരുദപഠനം പൂർത്തിയാക്കിയ ജയിംസ്, നെതർലൻഡ്സിൽനിന്നാണ് എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടിയത്. അവിടെത്തന്നെ ജോലിയിൽപ്രവേശിക്കാനും ജയിംസിനു കഴിഞ്ഞു. എന്നാൽ ആറുമാസത്തിനപ്പുറം 2013 ജൂൺ 23ന് ഒരു വാഹനാപകടത്തിൽ, ഗുരുതരമായി പരുക്കേറ്റ ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പതിമൂന്നാമത്തെ ദിവസം, ജൂലൈ 5 ന്, ഇരുപത്തിയാറാംവയസ്സിൽ, ആ യുവാവ്, തന്റെ ലോകജീവിതമവസാനിപ്പിച്ചു നിത്യതയിലേക്കു മടങ്ങിപ്പോയി.

ജയിംസിന്റെ മരണം, കുടുംബത്തിനു വലിയ ആഘാതമാണു നല്കിയത്. മറ്റുള്ളവരുമായി ഇടപെടാനോ സംസാരിക്കാനോപോലും താല്പര്യപ്പെടാതെ എല്ലാത്തിൽനിന്നുമുൾവലിഞ്ഞ ജീവിതമായി കുടുംബാംഗങ്ങളെല്ലാവരും. പതിവുരീതിയിലുള്ള പ്രാർത്ഥനകളെല്ലാമുണ്ടായിരുന്നു. ഇടയ്ക്കു ചില ധ്യാനങ്ങളിലും സംബന്ധിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വൈദികരുമെല്ലാം ആശ്വാസവാക്കുകളുമായി വന്നെത്തി. എങ്കിലും ഒന്നിലും പ്രത്യാശയർപ്പിക്കാനാവുമായിരുന്നില്ല. നിരാശാപൂർണ്ണമായ രണ്ടു വർഷത്തിലധികം അങ്ങനെ കടന്നുപോയി.

ആ സമയത്താണ് തികച്ചും അപരിചിതയായ ഒരു സ്ത്രീയുടെ ഫോൺകോൾ മോളിയെത്തേടിയെത്തിയതു്. സമാനമായ ദുഃഖത്തിൽക്കഴിഞ്ഞിരുന്ന, രേണു എന്ന സഹോദരിയായിരുന്നു അതു്. തിരുവനന്തപുരത്തു താമസിക്കുന്ന, മോളിയുടെ ഒരു ബന്ധുവഴിയാണ് രേണു മോളിയെക്കുറിച്ചു കേട്ടറിഞ്ഞത്.
മോളിയനുഭവിക്കുന്ന, അതേ ദുഃഖത്തിലൂടെ കടന്നുപോകുന്ന ആളായതുകൊണ്ടാകാം, രേണുവിന്റെ വാക്കുകൾ അതുവരെയുണ്ടായിരുന്ന നിരാശയിൽനിന്നു മെല്ലെ പ്രത്യാശയിലേക്കു കടന്നുവരാൻ മോളിയെ സഹായിച്ചു. 

പിന്നീടു പലതവണ രേണുവുമായി ഫോണിൽ സംസാരിച്ചു. നഷ്ടപ്പെട്ടെന്നു കരുതുന്ന പുത്രനെ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രത്യാശ, രേണുവിന്റെ വാക്കുകളിൽനിന്നാണു ലഭിച്ചത്. അതു ജീവിതത്തിനു പുതിയൊരൂർജ്ജം പകർന്നു.

അതോടെ  പ്രാർത്ഥന ജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറി. പുലർച്ചെ മൂന്നുമണിക്കുണർന്ന്, ജപമാലയും കരുണക്കൊന്തയും ചൊല്ലും. അരമണിക്കൂർ തിരുവചന വായനയ്ക്കായി മാറ്റിവയ്ക്കും. അഞ്ചുമണിവരെ നീളുന്ന പ്രാർത്ഥനകൾ വലിയ അനുഗ്രഹദായകമായി അനുഭവപ്പെട്ടു. 

പിന്നെയും കുറച്ചേറെ നാളുകൾക്കുശേഷമാണ്, ബഹുമാനപ്പെട്ട ദാനിയേൽ പൂവണ്ണത്തിലച്ചന്റെ ആത്മീയനേതൃത്വത്തിൽ, മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കായി, ബ്ലെസഡ് ഫാമിലി എന്നൊരു കൂട്ടായ്മയ്ക്കു രേണു തുടക്കമിട്ടത്. മോളിയടക്കം ഏഴുപേരാണ് തുടക്കത്തിൽ ബ്ലെസഡ് ഫാമിലിയിലുണ്ടായിരുന്നത്. പ്രത്യാശനല്കുന്ന തിരുവചനങ്ങളിലൂടെ പരസ്പരം ആശ്വസിപ്പിക്കാനും പ്രാർത്ഥനയിൽ വളരാനും ബ്ലെസഡ് ഫാമിലിയെന്ന കൂട്ടായ്മ സഹായിക്കുന്നു. തങ്ങളുടേതിനു സമാനമായ ദുഃഖത്തിൽക്കഴിയുന്ന അമ്മമാരെക്കുറിച്ചറിഞ്ഞാൽ, ഫോണിൽ വിളിച്ചോ, നേരിൽചെന്നു കണ്ടോ ആശ്വസിപ്പിക്കാനും ബ്ലസഡ് ഫാമിലിയിലെ എല്ലാവരും ശ്രമിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനംമൂലം അത് എല്ലായ്പ്പോഴും ഫലമണിയുന്നു.
ജീവിതത്തിനിന്ന് പുതിയൊരർത്ഥവും പ്രത്യാശയുമുണ്ടു്. 

ഭൗതികമായ ഒരു നേട്ടവും നിത്യജീവനേക്കാൾ വലുതല്ലെന്നു മനസ്സിലാക്കാനായതാണ്, ഏറ്റവും വലിയനേട്ടം. "ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍, അങ്ങയുടെ ചട്ടങ്ങളഭ്യസിച്ചുവല്ലോ." (സങ്കീര്‍ത്തനങ്ങള്‍ 119:71)
മകന്റെ ഓർമ്മകൾ ഇപ്പോഴും ദുഃഖമുണർത്തുന്നുണ്ട്, എങ്കിലും അതു ദൈവത്തിന്റെ ഹിതമാണെന്നു തിരിച്ചറിഞ്ഞ്, പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു. 

ഇന്ന്, പുത്രദുഃഖമനുഭവിക്കുന്ന ഒരുപാട് അമ്മമാരെ ആശ്വസിപ്പിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവസരംനല്കുന്ന കർത്താവിനു ഹൃദയപൂർവ്വം നന്ദിപറയുകയാണു മോളി.
-------------------------------------------------------------------------------

2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്