സാജൻ - ബിന്ദുസാജൻ ഒല്ലൂക്കര
'ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍.വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്.' ജറെമിയാ 29 : 4 - 6
വലിയ കടബാദ്ധ്യതകളാൽ മനസ്സുതകർന്നിരുന്ന നാളുകളായിരുന്നു അത്. സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്റു സ്ഥലംവിറ്റ്, കടബാദ്ധ്യതകള്‍തീര്‍ക്കാനും ഒരു വാടകവീട്ടിലേക്കു താമസംമാറാനുമുള്ള ചിന്തകളുമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നൂ ഞങ്ങൾ. പലരോടും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചിരുന്നു. ഇതേ നിയോഗവുമായി, ഒരുദിവസം, ഞങ്ങൾ തൃശൂരിലുള്ള ഒരു കത്തോലിക്കാ പ്രാർത്ഥനാക്കൂട്ടായ്മയിലേക്കു കടന്നുചെന്നു.
അവിടെ കൗൺസലറോടൊപ്പം സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു:
"നമ്മള്‍ പ്രാർത്ഥിക്കുമ്പോള്‍ കറുത്തു വികൃതമായ മുഖത്തോടെയാണല്ലോ കുടുംബനാഥനെ കര്‍ത്താവു കാണിച്ചുതരുന്നതു്. എന്താണങ്ങനെ? എന്താണു നിങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗം?"
ഞങ്ങളുടെ കുടുംബപശ്ചാത്തലവും പ്രാര്‍ത്ഥനയ്ക്കും കൗണ്‍സിലിംഗിനുമായി വരാനുണ്ടായ കാരണവും അദ്ദേഹത്തോടു ഞങ്ങള്‍ ചുരുക്കിപ്പറഞ്ഞു.
സമ്പന്നമായ കുടുംബപശ്ചാത്തലത്തിലാണു സാജന്‍ ജനിച്ചത്. സാജന് ഒരു സഹോദരിയാണുള്ളത്. സഹോദരിയുടെയും, തുടര്‍ന്നു സാജന്റെയും വിവാഹം ആര്‍ഭാടമായിത്തന്നെ നടത്തി. കുടുംബസാഹചര്യങ്ങൾ സമ്പന്നമായിരുന്നെങ്കിലും അതിനുമപ്പുറത്തായിരുന്നു സാജന്റെ മാതാപിതാക്കളുടെ ധൂർത്ത്. അതു് ബിസിനസ്സുകളുടെ തകര്‍ച്ചയ്ക്കു കാരണമായി. കടംപെരുകിയപ്പോള്‍, വീടും സ്ഥലവും കടക്കാര്‍ കൈയേറിയും ജപ്തിയില്‍പ്പെട്ടും അന്യാധീനമായി.
സ്വന്തംനാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്ത സാഹചര്യമായപ്പോള്‍ അകലെയൊരുനാട്ടില്‍, ഒരു വാടകവീട്ടിലേക്കു താമസംമാറി.
എങ്കിലും മാതാപിതാക്കള്‍ ആഢംബരഭ്രമവും ധൂര്‍ത്തുമവസാനിപ്പിക്കാൻ തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം ഈ ധൂർത്താണെന്ന കുറ്റപ്പെടുത്തലുകൾ സാജന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ, മാതാപിതാക്കളും മകനുംതമ്മിൽ പിണങ്ങി. തങ്ങളെക്കുറ്റപ്പെടുത്തുന്ന മകനെ ഇനി ജീവിതത്തിലൊരിക്കലും തങ്ങള്‍ക്കാവശ്യമില്ലെന്നു്, മാതാപിതാക്കള്‍ അസന്നിഗ്ദ്ധമായി പറഞ്ഞപ്പോള്‍ സാജന്‍ ഭാര്യയുടെ വീട്ടിലേക്കു താമസംമാറി. അധികംവൈകാതെ ഒരു വിദേശജോലി തരപ്പെട്ടതിനാൽ ബിന്ദുവിനേയും രണ്ടു മക്കളേയും ബിന്ദുവിന്റെ വീട്ടില്‍നിറുത്തി, സാജന്‍ വിദേശത്തേക്കു പോയി.
നാട്ടില്‍ അഞ്ചുസെന്റു സ്ഥലംവാങ്ങാന്‍ വിദേശജോലിയില്‍നിന്നുള്ള വരുമാനംകൊണ്ടായെങ്കിലും വീട്ടിത്തീർക്കാനാവാത്ത കുറെയേറെ കടബാദ്ധ്യതകൾ അപ്പോഴുമുണ്ടായിരുന്നു. കടബാദ്ധ്യത തീര്‍ക്കണമെങ്കില്‍ ഉള്ള സ്ഥലം വില്ക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന നിലയിലേക്കെത്തി. സ്ഥലംവിറ്റു കടംവീട്ടുകയും ഭാര്യയേയും മക്കളേയും ഭാര്യവീട്ടില്‍നിന്നും ഒരു വാടകവീട്ടിലേക്കു മാറ്റിത്താമസിപ്പിക്കുകയുംചെയ്യുക എന്ന ഉദ്ദ്യേശത്തോടെയാണു്, അത്തവണ സാജന്‍ വിദേശത്തുനിന്ന് അവധിക്കു വന്നിട്ടുള്ളതു്.
''ഇക്കാര്യത്തില്‍ കർത്താവിന്റെ ഹിതമെന്തെന്നറിയാന്‍ നമുക്കു സ്തുതിച്ചു പ്രാർത്ഥിക്കാം." കൗൺസലർ പറഞ്ഞു.
സ്തുതികള്‍ക്കൊടുവില്‍ കര്‍ത്താവിന്റെ സന്ദേശത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടു് വിശുദ്ധ ഗ്രന്ഥം തുറന്നു. ജറമിയ പ്രവാചകന്റെ പുസ്തകത്തിലെ ഇരുപത്തിയൊമ്പതാമദ്ധ്യായത്തിലെ നാലുമുതല്‍ ആറുവരെയുള്ള വചനങ്ങളിലൂടെ കര്‍ത്താവു സംസാരിച്ചു.
"ജറുസലെമില്‍നിന്നു ബാബിലോണിലേക്ക് അടിമകളായി ഞാനയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍. വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്." (ജറെമിയാ 29 : 4-6)
"നിങ്ങളുടെ കൈവശമുള്ള സ്ഥലംവിറ്റു വാടകവീട്ടിലേക്കു മാറുന്നതിനുപകരം അവിടെ വീടുവച്ചു താമസിക്കാനാണു കർത്താവാവശ്യപ്പെടുന്നത്." കൗൺസിലർ ഞങ്ങളോടു പറഞ്ഞു.
"പക്ഷേ, എങ്ങനെ? കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാത്തപ്പോള്‍ എങ്ങനെയാണു വീടുപണിയുക?" ഞങ്ങള്‍ ചോദിച്ചു.
മറുപടിയായി അദ്ദേഹം മറ്റൊരു ചോദ്യമാണുന്നയിച്ചത്. ''നിന്റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.(പുറപ്പാട് 20 : 12) എന്നാണു നാലാമത്തെ കല്പന. സാജന്റെ മാതാപിതാക്കളോടു നിങ്ങള്‍ ഫോണിലെങ്കിലും സംസാരിച്ചിട്ടെത്രനാളായി?''
"അഞ്ചു വര്‍ഷത്തോളമായി"
"ഇന്നുതന്നെ നിങ്ങള്‍പോയി അവരെക്കാണണം. അവര്‍ പ്രകോപനപരമായി സംസാരിച്ചാലും നിങ്ങള്‍ സ്നേഹത്തോടെ പെരുമാറണം. നിങ്ങള്‍ ഇതുമാത്രംചെയ്ത്, നിങ്ങളുടെ കടബാദ്ധ്യതകള്‍ കര്‍ത്താവിനെയേല്പിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. എങ്കില്‍ ഇന്നുകിട്ടിയ വചനത്തിലൂടെ നല്കിയ വാഗ്ദാനം കര്‍ത്താവു പാലിക്കും." മാതാപിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ചു് എല്ലാ മനുഷ്യരോടും ദൈവമെന്താണു പറയുന്നതെന്ന് അദ്ദേഹം ഞങ്ങളോടു വിശദീകരിച്ചു.
അദ്ദേഹത്തിലൂടെ കർത്താവു നല്കിയ സന്ദേശം, ഞങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചു. അപ്പോൾ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും 70 കിലോമീറ്ററകലെ, മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്കു് അന്നുതന്നെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
മാതാപിതാക്കള്‍ക്കു രണ്ടാള്‍ക്കും രണ്ടുമൂന്നു ജോഡി വസ്ത്രങ്ങളും എല്ലാവര്‍ക്കും അത്താഴത്തിനാവശ്യമായ ഭക്ഷണവും വാങ്ങിയാണു ഞങ്ങള്‍ അവിടെയെത്തിയതു്. മാതാപിതാക്കളിൽനിന്നു വലിയ പൊട്ടിത്തെറിയും ദേഷ്യപ്പെടലുമുണ്ടാകുമെന്നുതന്നെയാണു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള രോഷപ്രകടനങ്ങളോ പഴിചാരുന്ന സംസാരമോ ഉണ്ടായില്ലെന്നുമാത്രമല്ല, മാതാപിതാക്കള്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയുംചെയ്തു. അന്നു് അത്താഴംകഴിച്ച്, അവിടെയുറങ്ങി. പിറ്റേന്ന്, വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ മാതാപിതാക്കളോടു യാത്രപറഞ്ഞിറങ്ങിയത്.
അന്നുമുതല്‍ കുടുംബപ്രാര്‍ത്ഥനാവേളയില്‍ കര്‍ത്താവു ഞങ്ങള്‍ക്കായി നല്കിയ വചനം (ജറെമിയാ 29 : 4 - 6) പറഞ്ഞുകൊണ്ടു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങി. അവധിക്കാലം കഴിഞ്ഞ്, സാജന്‍ ഗള്‍ഫിലേക്കു മടങ്ങുമ്പൊഴും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. കടബാദ്ധ്യതകള്‍ മാറ്റമില്ലാതെ തുടർന്നു. ബിന്ദുവും മക്കളും ബിന്ദുവിന്റെ വീട്ടില്‍ത്തന്നെകഴിഞ്ഞു.
എന്നാല്‍ സാജന്റെ മാതാപിതാക്കളുമായുള്ള പിണക്കംമാറിയതും കര്‍ത്താവു നല്കിയ പ്രത്യാശാപൂർണ്ണമായ വചനം പറഞ്ഞുകൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചു തുടങ്ങിയതും മനസ്സില്‍ പുതിയൊരു പ്രത്യാശയും സന്തോഷവും സമാധാനവും നല്കി.
കര്‍ത്താവിന്റെ വഴികള്‍, നമ്മള്‍ പ്രതീക്ഷിക്കുന്നതിലുമെത്രയോ വ്യത്യസ്തമാണു്! കുറച്ചു നാളുകള്‍ക്കുശേഷം ബിന്ദുവിന്റെ കുടുംബത്തില്‍നടന്ന ഭാഗഉടമ്പടിയുടെ ഭാഗമായി പത്തു സെന്റു സ്ഥലം ബിന്ദുവിനു ലഭിച്ചു. സെന്റിനു മുന്നുലക്ഷം രൂപ നിരക്കില്‍ ആ സ്ഥലംവാങ്ങാന്‍ ബന്ധുക്കളിലൊരാൾ തയ്യാറാവുകയുംചെയ്തു.
കടബാദ്ധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ക്കുവാനും സാജന്‍ നേരത്തേ വാങ്ങിയിരുന്ന അഞ്ചു സെന്റു സ്ഥലത്ത്, രണ്ടായിരം ചതുരശ്രയടി വലിപ്പമുള്ള നല്ലൊരു വീടു നിർമ്മിക്കാനും ആ പണമുപകരിച്ചു. സന്തോഷത്തോടെ പുതിയ വീട്ടിലേക്കു മാറിയ ഞങ്ങള്‍ക്കു്, കര്‍ത്താവിന്റെ കൃപയാല്‍ ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. മൂത്ത മകന്റെ ആദ്യകുര്‍ബ്ബാന സ്വീകരണവും പുതിയ വീട്ടിൽവച്ചു നടന്നു. മക്കൾ മിടുക്കരായി പഠിക്കുന്നു.
വര്‍ഷങ്ങൾക്കുമുമ്പു്, കര്‍ത്താവു സന്ദേശമായി നല്കിയ വചനം ഇന്നും കുടുംബപ്രാർത്ഥനയില്‍പറഞ്ഞു ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു.
മാതാപിതാക്കളുമായി പിണക്കത്തിൽക്കഴിയുന്ന മക്കൾക്കുവേണ്ടിയും കടബാദ്ധ്യതകളാൽ ഞെരുങ്ങുന്നവർക്കുവേണ്ടിയുമാണ്, ഞങ്ങളുടെ ഈ അനുഭവം ഞങ്ങൾ പങ്കുവയ്ക്കുന്നത്. കുറ്റം ആരുടെഭാഗത്തായാലും അതു കണക്കിലെടുക്കേണ്ടാ, മാതാപിതാക്കളുമായി രമ്യതയിൽക്കഴിയുക. അവർക്കായി നിരന്തരം പ്രാർത്ഥിക്കുക. നിങ്ങളേയും നിങ്ങളുടെ തലമുറകളേയും കർത്താവനുഗ്രഹിക്കും. നിങ്ങളുടെ ജീവിതത്തിലെ തകർച്ചകളെ കർത്താവു് ഉയർച്ചകളാക്കിമാറ്റും.
കടബാദ്ധ്യതകളിൽപ്പെട്ടുഴലുമ്പോൾ കർത്താവിലാശ്രയിക്കുക. കർത്താവിന്റെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുക. കർത്താവു നല്കുന്ന വചനംപറഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുക. നമ്മുടെ ബാദ്ധ്യതകൾ അവിടുന്നേറ്റെടുക്കും. ഞങ്ങളുടെ ഈ അനുഭവക്കുറിപ്പു വായിക്കുന്ന എല്ലാവരേയും കർത്താവനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.------------------------
2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്
2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ